റിയാദ്:അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയങ്ങളില്‍ ഉലഞ്ഞ് ഗള്‍ഫ് ഓഹരി വിപണി. 5 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സൗദി ഓഹരി വിപണി. താരിഫ് യുദ്ധത്തന് ആക്കം കൂട്ടാന്‍ ചൈന കൂടി രംഗത്ത് എത്തിയതോടെ വ്യാപര യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. എണ്ണ ഉല്‍പ്പാദനം കൂട്ടാനുള്ള ഒപെക് പ്ലസ് തീരുമാനം. പിന്നാലെ ക്രൂഡോയില്‍ വിലയില്‍ വന്ന കുറവ്. എല്ലാ കൂടിചേര്‍ന്ന് ഗള്‍ഫ് ഓഹരി വിപണിയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ വിപണിയായ സൗദി ഓഹരി വിപണിയില്‍ ഒറ്റ ദിവസം അര ലക്ഷം കോടി റിയാല്‍ നഷ്ടമെന്നാണ് സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മറ്റ് ഗള്‍ഫ് വിപണികലിലും ഇതേ സ്വാധീനമുണ്ട്. എണ്ണ പ്രധാന വ്യാപാരമായ സൗദിയുടെ പ്രധാന ഓഹരികള്‍ 700 പോയിന്റ് വരെയാണ് ഇടിഞ്ഞത്. ആരാംകോ ഓഹരികളും ഇടിഞ്ഞു. ഇത് കൊവിഡിന് ശേഷമുള്ള ഏറ്റവും വലിയ താഴ്ച്ചയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കുവൈത്ത് ഓഹരി വിപണിയും വലിയ നഷ്ടമാണ് നേരിടുന്നത്. ഏകദേശം 2.44 ബില്യണ്‍ കുവൈത്തി ദിനാറിന്റെ വിപണി മൂലധനം നഷ്ടപ്പെട്ടു. ഇത് 5.15 ശതമാനം ഇടിവാണ് ഉണ്ടാക്കിയത്. കഴിഞ്ഞയാഴ്ച അവസാനമുണ്ടായ ആഗോള വിപണിയിലെ തകര്‍ച്ചയുടെ പ്രതിഫലനമാണിത്. അമേരിക്കയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധവും എണ്ണവിലയിലുണ്ടായ കുത്തനെയുള്ള ഇടിവുമാണ് ഇതിന് കാരണം. കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂലധനം ഞായറാഴ്ചത്തെ വ്യാപാരം അവസാനിച്ചപ്പോള്‍ 44.91 ബില്യണ്‍ കുവൈത്തി ദിനാര്‍ ആയി കുറഞ്ഞു.