ചര്‍ച്ചയില്‍ മൂന്നാം കക്ഷിയില്ല, ട്രംപിനെ തള്ളി  ഇന്ത്യ
 

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു; പാക് സൈന്യം വെടിനിര്‍ത്താന്‍ ബന്ധപ്പെട്ടു
 



ദില്ലി: അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍. ഒരു മൂന്നാം കക്ഷിയും വെടിനിര്‍ത്തലിനായി ഇടപെട്ടില്ല. വെടിനിര്‍ത്താന്‍ ആവശ്യപ്പെട്ട് പാകിസ്ഥാന്റെ ഡിജിഎംഒ ആണ് ബന്ധപ്പെട്ടത്. സൈന്യങ്ങള്‍ക്കിടയിലെ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വെടിനിര്‍ത്തിയത്. വെടിനിര്‍ത്താനുള്ള തീരുമാനം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. 

ഇരുരാജ്യങ്ങളും അംഗീകരിക്കുന്ന വേദിയില്‍ തുടര്‍ ചര്‍ച്ചയെന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയുടെ പ്രസ്താവന ഇന്ത്യ തള്ളി. ഒരു മൂന്നാം കക്ഷിയും ഇടപെട്ടില്ലെന്നതിനൊപ്പം ഒരു തുടര്‍ ചര്‍ച്ചയുമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ന് ഉച്ച തിരിഞ്ഞ് 3.35-നാണ് പാക് ഡിജിഎംഒ ഇങ്ങോട്ട് വിളിക്കുകയായിരുന്നു.  അതനുസരിച്ചാണ് വെടിനിര്‍ത്തല്‍ ധാരണയായത്. 12-ന് ഉച്ചയ്ക്ക് 12 മണിക്ക് വീണ്ടും ഡിജിഎംഒ തലത്തില്‍ ചര്‍ച്ച നടക്കും.  വെടിനിര്‍ത്തല്‍ കരാര്‍ പ്രാവര്‍ത്തികമായെന്നും കര, വ്യോമ, കടല്‍ മാര്‍ഗങ്ങളില്‍ വെടിനിര്‍ത്തലിനാണ് തീരുമാനമെന്നും വിക്രം മിസ്രി അറിയിച്ചു. പക്ഷെ ആറ് മണിക്ക് വിളിച്ച വാര്‍ത്താ സമ്മേളനം ഒരു മിനിറ്റില്‍ താഴെ മാത്രമാണ് നീണ്ടത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ വിക്രം മിസ്രി വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചു.

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ കണ്ടു. 7 ലോക് കല്യാണ്‍ മാര്‍ഗില്‍ വെച്ചാണ് കണ്ടത്. ഭീകരവാദത്തിനെതിരായ ശക്തമായ നിലപാട് തുടരുമെന്ന് എക്സില്‍ കുറിച്ച എസ് ജയ്ശങ്കര്‍, ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ച നടത്തിയാണ് തീരുമാനത്തിലെത്തിയത് എന്ന് വ്യക്തമാക്കി.

ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ചതായി നേരത്തെ  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ ഇരുരാഷ്ട്രങ്ങളുമായി സംസാരിച്ചത് നിര്‍ണായകമായി. ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുമായും പാക് സൈനിക മേധാവിയുമായും മാര്‍കോ റൂബിയോ സംസാരിച്ചിരുന്നു. ഒരു രാത്രി മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ധാരണയായതെന്നുമായിരുന്നു ട്രംപ് എക്‌സില്‍ കുറിച്ചത്. എന്നാല്‍ ഇന്ത്യ ഇത് നിഷേധിച്ചിട്ടുണ്ട്.    ചര്‍ച്ചയില്‍ ഒരു മൂന്നാം കക്ഷിയും ഇല്ലെന്നും വെടിനിര്‍ത്താന്‍ ആവശ്യപ്പെട്ട്  പാക്കിസ്ഥാന്‍ ഡിജിഎംഒ ഇങ്ങോട്ട് വിളിച്ചെന്നും അതിന്റെ അടിസ്ഥാനത്തില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ ധാരണയായതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം സിംഗ് പറഞ്ഞു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media