ലക്ഷദ്വീപിന് മദ്യം വേണ്ട,  കുടിവെള്ളം മതി: ആയിഷ സുല്‍ത്താന
 



കവരത്തി: ലക്ഷദ്വീപില്‍ മദ്യം ലഭ്യമാക്കുന്നത് സംബന്ധിച്ച് പൊതുജന അഭിപ്രായം തേടിയ സര്‍ക്കാരിന് മറുപടിയുമായി സംവിധായിക ഐഷ സുല്‍ത്താന. ലക്ഷദ്വീപിലേക്ക് മദ്യം ആവശ്യമില്ലെന്നാണ് ജനങ്ങളുടെ അഭിപ്രായം. പകരം, കുടിവെള്ളം, ഭക്ഷണസാധനങ്ങള്‍, മെഡിക്കല്‍ കോളേജാണ്, ഡോക്ടര്‍മാര്‍, മരുന്ന് തുടങ്ങിയവയാണ് ആവശ്യമെന്ന് ഐഷ സുല്‍ത്താന പറഞ്ഞു. ഇതില്‍ ഏതെങ്കിലും ഒരെണ്ണമെങ്കിലും നടപ്പാക്കി തരാമോയെന്നും ഐഷ ചോദിച്ചു. 

ഐഷ സുല്‍ത്താനയുടെ കുറിപ്പ്: ''ലക്ഷദ്വീപില്‍ മദ്യം ലഭ്യമാക്കണോ എന്നതിനെ പറ്റി ജനങ്ങളോട് അഭിപ്രായം തേടിയിരിക്കയാണ് സര്‍ക്കാര്‍. ലക്ഷദ്വീപിലേക്ക് മദ്യം 'ആവശ്യമില്ല' എന്ന് തന്നെയാണ് ജനങ്ങളുടെ അഭിപ്രായം, മദ്യം പൂര്‍ണ്ണ നിരോധനമുള്ള സ്ഥലമാണ് 'ഗുജറാത്ത്' അല്ലെ അതേ പോലെ മദ്യം പൂര്‍ണ്ണ നിരോധനമുള്ള മറ്റൊരു സ്ഥലമാണ് 'ലക്ഷദ്വീപ്'. ഗുജറാത്തില്‍ നടപ്പാക്കാതിരിക്കുന്ന മദ്യവില്പന ലക്ഷദ്വീപില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്റെ കാരണം എന്താണ്? ഇതാണോ ലക്ഷദ്വീപിന്റെ വികസനം? ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ആവശ്യം മദ്യമല്ല, പകരം കുടിവെള്ളമാണ്...നാട്ടുകാര്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളാണ്, ജനങളുടെ ചികിത്സയിക്ക് വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളോടു കൂടിയ മെഡിക്കല്‍ കോളേജാണ്, ഡോക്ടര്‍മ്മാരെയാണ്, മരുന്നുകളാണ്, വിദ്യാര്‍ത്ഥികള്‍ക്ക് കോളേജും സ്‌കൂളുകളിലേക്ക് ടീച്ചര്‍മ്മാരെയുമാണ്, മഴ പെയ്താല്‍ നാട് ഇരുട്ടിലാവാതിരിക്കാനുള്ള കറണ്ടുകളാണ്, മത്സ്യ ബന്ധന തൊഴിലാളിമാര്‍ക്കുള്ള പെട്രോളും മണ്ണണ്ണയും ഐസ് പ്ലാന്റുകളുമാണ്, ജനങ്ങള്‍ക്ക് യാത്ര സൗകര്യം കൂട്ടികൊണ്ടുള്ള കപ്പലുകളാണ്, ഇന്ന് ഓടികൊണ്ടിരിക്കുന്ന കപ്പലുകള്‍ക്ക് എഞ്ചിന്‍ ഓഫ് ചെയ്യാനുള്ള സമയം പോലും കിട്ടാത്ത അവസ്ഥയാണ്, ഇക്കണക്കിന് പോയാല്‍ 20 വര്‍ഷം ഓടേണ്ട കപ്പല്‍ 10 വര്‍ഷമാകുമ്പോഴേക്കും കേടാകും, ഒന്നിനും കൊള്ളാത്ത അവസ്ഥയാവും അല്ലെ?  കൊണ്ട് വരേണ്ടതും മാറ്റം വരുത്തേണ്ടതും ഇതിലൊക്കെയാണ്. ഇതൊക്കെയാണ് ഞങ്ങള്‍ ജനങളുടെ ആവശ്യം...ഇതില്‍ ഏതെങ്കിലും ഒരെണ്ണമെങ്കിലും നടപ്പാക്കി തരാമോ?.''


ലക്ഷദ്വീപിലെ മദ്യനിരോധനം പിന്‍വലിക്കുന്നതിന്റെ ഭാഗമായി അബ്കാരി നിയമത്തിന്റ കരട് പ്രസിദ്ധീകരിച്ചിരുന്നു. കരട് ബില്ലില്‍ മുപ്പത് ദിവസത്തിനുള്ളില്‍ അഭിപ്രായം അറിയിക്കാനാവശ്യപ്പെട്ട് അഡീഷണല്‍ ജില്ലാ കളക്ടര്‍ ഡോ. ആര്‍ ഗിരിശങ്കറാണ് ഉത്തരവിറക്കിയത്. നിലവില്‍ മദ്യം നിരോധന മേഖലയാണ് ലക്ഷദ്വീപ്. ജനവാസമില്ലാത്ത അഗത്തിയില്‍ നിന്ന് ഒമ്പത് മൈല്‍ അകലെയുള്ള ടൂറിസ്റ്റ് കേന്ദ്രമായ ബങ്കാരം ദ്വീപില്‍ ടൂറിസ്റ്റുകള്‍ക്ക് മാത്രമായി ഇപ്പോള്‍ നിയന്ത്രണത്തോടെ മദ്യവിതരണമുണ്ട്. ഇത് ആള്‍പ്പാര്‍പ്പുള്ള ദ്വീപുകളിലേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. എക്സൈസ് കമ്മിഷണറെ നിയമിക്കല്‍, എക്സൈസ് വകുപ്പ് രൂപവത്കരിക്കല്‍, മദ്യനിര്‍മാണം, സംഭരണം, വില്‍പ്പന എന്നിവയ്ക്ക് ലൈസന്‍സ് നല്‍കല്‍, നികുതിഘടന, വ്യാജമദ്യ വില്‍പ്പനയ്ക്കുള്ള ശിക്ഷ തുടങ്ങിയവ അടങ്ങുന്ന വിശദമായ ചട്ടങ്ങളാണ് കരട് ബില്ലിലുള്ളത്. വിഷയത്തില്‍ സെപ്റ്റംബര്‍ മൂന്നിനുള്ളില്‍ പൊതുജനം അഭിപ്രായം അറിയിക്കണമെന്നാണ് നിര്‍ദേശം. 

 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media