കോവിഡ്: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും അവലോകന യോഗം ഇന്ന്.
തിരുവനന്തപുരം: സംസ്ഥാനത്തെ ഓണത്തിന് ശേഷമുള്ള കോവിഡ് സാഹചര്യം ഇന്ന് അവലോകന യോഗം വിലയിരുത്തും. ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം രാവിലെ നടക്കും. വൈകിട്ടാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരുന്നത്.
ഓണാഘോഷങ്ങൾക്ക് പിന്നാലെ പ്രതിദിന രോഗനിരക്ക് ഉയരുന്ന സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റമുണ്ടാകുമോ എന്നതിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും എന്നതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ വേണമോയെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം ഇന്ന് തീരുമാനിക്കും. കോവിഡ് ബാധിതരാവുന്നവരുടെ എണ്ണവും മരണ സംഖ്യയും കുറയ്ക്കുക, പരമാവധി പേർക്കു വാക്സിൻ ലഭ്യമാക്കുക എന്നിവയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നത്.
മൂന്നാം തരംഗ ഭീഷണി നേരിടാൻ താലൂക്ക് തലം മുതലുള്ള ആശുപത്രികളിൽ ഓക്‌സിജൻ കിടക്കകളും ഐസിയുവും സജ്ജമാക്കും. വെന്റിലേറ്ററുകളുടെ എണ്ണം കൂട്ടി. അതീവ വ്യാപനശേഷിയുള്ള ഡെൽറ്റ വൈറസിന്റെ ഭീഷണിയിലാണ് സംസ്ഥാനത്തെ പല പ്രദേശങ്ങളും. അടുത്ത നാലാഴ്ച അതീവ ജാഗ്രത പാലിക്കണം എന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.