രോഗികളെ പ്രതിസന്ധിയിലാക്കരുതെന്ന് ആരോഗ്യ മന്ത്രി
സമരം പിൻവലിക്കില്ലെന്ന നിലപാടിൽ മാറ്റമില്ലാതെ സംസ്ഥാനത്തെ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ. ഇന്നത്തെ സമരത്തില്‍ മാറ്റമില്ലെന്നും എമർജൻസി ഡ്യൂട്ടി ബഹിഷ്കരണ സമരം 24 മണിക്കൂർ കൂടി നീട്ടിവയ്ക്കാമെന്നും സമരക്കാര്‍ അറിയിച്ചു. തീവ്രപരിചരണം, ലേബര്‍ റൂം തുടങ്ങിയ അത്യാഹിത വിഭാഗ സേവനങ്ങള്‍ ബഹിഷ്കരിച്ച് രാവിലെ എട്ടു മുതലായിരുന്നു സമരം. കോവിഡ് ഡ്യൂട്ടിയെ സമരത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പിജി ഡോക്ടർമാർ സമരം തുടരുന്നത് നിർഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഡോക്ടർമാർ നടത്തുന്ന സമരത്തോട് ഇതുവരെ അനുകൂല നിലപാടാണ് സ്വീകരിച്ചത്. സമരക്കാരുമായി രണ്ടുതവണ ചര്‍ച്ച നടത്തി. 373 റസിഡന്‍റ് ജൂനിയർ ഡോക്ടര്‍മാരെ തിങ്കളാഴ്ച്ചയ്ക്കകം നിയമിക്കും. ഒന്നാം വർഷ പിജി പ്രവേശനം നീളുന്നത് കോടതിയില്‍ കേസുള്ളത് കൊണ്ടാണെന്നും രോഗികളെ പ്രതിസന്ധിയിലാക്കരുതെന്നും മന്ത്രി പറഞ്ഞു.