അമേരിക്കൻ എക്സ്പ്രസ് ,ഡൈനേഴ്സ് ക്ലബ് ഇന്റർനാഷണൽ എന്നീ ക്രെഡിറ്റ് കാര്‍ഡ് വിതരണക്കാരായകമ്പനികൾക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി റിസർവ് ബാങ്ക്.
ക്രെഡിറ്റ് കാര്‍ഡ് വിതരണക്കാരായ അമേരിക്കൻ എക്സ്പ്രസ് ,ഡൈനേഴ്സ് ക്ലബ് ഇന്റർനാഷണൽ എന്നീ ഇരു കമ്പനികളും പേയ്‌മെന്റ് ഡാറ്റാ സംഭരണത്തിലെ നിർദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതനുസരിച്ച് മേയ് ഒന്നു മുതല്‍ ക്രെഡിറ്റ് കാര്‍ഡ് വിതരണം ചെയ്യുവാന്‍ രണ്ടു കമ്പനികള്‍ക്കും അനുമതി ഉണ്ടായിരിക്കുന്നതല്ല. എന്നാല്‍ ഈ ഉത്തരവ് നിലവിലുള്ള ഉപഭോക്താക്കളെ ബാധിക്കില്ല എന്ന് റിസർവ് ബാങ്ക് വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ അറിയിച്ചു.
2007ലെ പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്റ്റ് നൽകിയിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് മേൽനോട്ട നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ഏപ്രിൽ 23 ന് പുറത്തിറക്കിയ ഉത്തരവില്‍ റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. 2018 ഏപ്രിലിൽ റിസര്‍വ്വ് ബാങ്ക് എല്ലാ പേയ്‌മെന്റ് സിസ്റ്റം ദാതാക്കളോടും അവരുടെ മുഴുവൻ ഡാറ്റയും ഇന്ത്യയിൽ മാത്രം ഒരു സിസ്റ്റത്തിൽ സൂക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നേരത്തെ വ്യക്തമാക്കിയ സമയപരിധിക്കുള്ളിൽ ഒരു സിആർടി-ഇൻ-എംപാനൽഡ് ഓഡിറ്റർ തയ്യാറാക്കി ഇന്ത്യയിൽ സംഭരിക്കേണ്ട ഡാറ്റയിൽ സമ്പൂർണ്ണ എൻഡ്-ടു-എൻഡ് ഇടപാട് വിശദാംശങ്ങൾ, സന്ദേശത്തിന്റെയും പേയ്‌മെന്റ് നിർദ്ദേശത്തിന്റെയും ഭാഗമായി ശേഖരിച്ച, കൊണ്ടുപോയതും പ്രോസസ്സ് ചെയ്തതുമായ വിവരങ്ങൾ സിസ്റ്റം ഓഡിറ്റ് റിപ്പോർട്ട് ആയി സമര്‍പ്പിക്കുവാനും നിര്‍ദ്ദേശമുണ്ടായിരുന്നു. ഇത് നടപ്പിലാക്കുവാനായി ആറു മാസത്തെ സമയവും ആര്‍ബിആ നല്കിയിരുന്നു. ഈ നിർദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.