തിരുവനന്തപുരം : ശബരിമലയിലെ തിരക്ക് നിയന്ത്രണം പാളിയതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫും ബിജെപിയും. ഗുരുതര കൃത്യവിലോപമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചു.പ്രതിപക്ഷ സംഘം പമ്പയിലെത്തി സ്ഥിതി വിലയിരുത്തും. തീര്‍ഥാടകരോട് സര്‍ക്കാര്‍ ചെയ്തത് പരമദ്രോഹമാണെന്ന് കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. എന്നാല്‍ തിരക്ക് നിയന്ത്രിക്കാനായെന്നും പല വഴികളിലൂടെ എത്തുന്ന ഭക്തരെ നിയന്ത്രിക്കാനാവില്ലെന്നുമാണ് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ പ്രതികരിച്ചത്.
ഭക്തരുടെ വലിയ തിരക്കും വ്യാപക പരാതികളും ഉയര്‍ന്ന സാഹചര്യത്തില്‍ യുഡിഎഫ് സംഘം ഉടന്‍ ശബരിമല സന്ദര്‍ശിക്കും. ശബരിമലയില്‍ സര്‍ക്കാറിന് ഗുരുതരമായ കൃത്യവിലോപം ഉണ്ടായെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. മണ്ഡലകാലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും നിരന്തരം യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തുന്ന പതിവ് ഇത്തവണ ഉണ്ടായില്ലെന്നാണ് പ്രതിപക്ഷ വിമര്‍ശം. പരിചയസമ്പന്നരായ പൊലീസുകാരെ ശബരിമലയില്‍ നിയോഗിച്ചില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. ഈ പരാതി പരിഹരിക്കാന്‍ ദേവസ്വം മന്ത്രി പോലും സ്ഥലത്തില്ല. ഭക്തരുടെ പരാതികള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. അടിയന്തിരമായി മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ പമ്പയിലേക്ക് അയച്ച് അവലോകനയോഗങ്ങള്‍ ചേര്‍ന്ന് ഭക്തര്‍ക്ക് ആവശ്യമായി സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
ശബരിമലയിലെ തിരക്കിനെ കുറിച്ചടക്കമുളള തീര്‍ത്ഥാടകരുടെ പരാതി പഠിക്കാന്‍ അഭിഭാഷക സംഘത്തെ നിയോഗിക്കുന്നത് ഹൈക്കോടതി പരിഗണനയില്‍. 12 അംഗ അഭിഭാഷക സംഘത്തെ അയക്കാനാണ് ഹൈക്കോടതി നീക്കം. ക്യൂ കോംപ്ലക്‌സ് , വിശ്രമ സ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് അഭിഭാഷക സംഘം പരിശോധന നടത്തണം. ലഭ്യമായ സൗകര്യങ്ങള്‍, ഭക്തര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എന്നിവ അഭിഭാഷക സംഘം വിലയിരുത്തും.
എലവുങ്കലില്‍ ഭക്ഷണവും വെള്ളവുമടക്കമുളള സൗകര്യം വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ വര്‍ഷം ദര്‍ശനത്തിനായി തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സമയം കാത്ത് നില്‍ക്കേണ്ടി വന്നിട്ടില്ലായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ബുക്കിങ് ഇല്ലാതെ ദിവസവും 5000 മുതല്‍ 10,000 വരെ പേര് കയറുന്നുവെന്നും കോടതി വിലയിരുത്തി. അതേ സമയം, ക്യൂ കോംപ്ലക്‌സില്‍ അടക്കം യാതൊരു സൗകര്യവും ഒരുക്കിയിട്ടില്ലെന്ന് ശബരിമലയില്‍ പോയ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.