തിരുത തോമയെന്ന് വിളിച്ച് അപമാനിച്ചു: എണ്ണിയെണ്ണി പറഞ്ഞ് കെ.വി.തോമസ്
 


കൊച്ചി: സിപിഎം പാര്‍ട്ടി കോണ്‍?ഗ്രസിലെ ദേശീയ സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ.വി.തോമസിന്റെ പ്രഖ്യാപനം വലിയ കോളിളക്കമൊന്നും കോണ്‍ഗ്രസില്‍ സൃഷ്ടിക്കുന്നില്ല. അനിവാര്യമായതും പ്രതീക്ഷപ്പെട്ടതുമായ ഒരു പ്രഖ്യാപനമായി മാത്രമാണ് പൊതുവില്‍ കോണ്‍ഗ്രസ് നേതൃത്വം കെ.വി.തോമസിന്റെ പ്രഖ്യാപനത്തെ കാണുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി പാര്‍ട്ടിയില്‍ നിന്നും താന്‍ നേരിടുന്ന അവഗണനയെക്കുറിച്ച് വളരെ വ്യക്തമായി വിശദീകരിക്കുകയും അധികാരമോഹിയെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാനും കെ.വി.തോമസ് ഇന്നത്തെ വാര്‍ത്താ സമ്മേളനം ഉപയോഗപ്പെടുത്തി. ബിജെപിക്കെതിരെ പൊതു ഐക്യം വേണമെന്ന നിലപാട് ഉയര്‍ത്തിപ്പിടിച്ചാണ് തോമസ് മാഷ് നീങ്ങുന്നത്. സിപിഎം വേദിയിലേക്കല്ല വിവിധ കക്ഷി നേതാക്കള്‍ പങ്കെടുക്കുന്ന ഒരു സംവാദ വേദിയിലേക്കാണ് താന്‍ പോകുന്നത് എന്ന് ആവര്‍ത്തിച്ചു പറയുക വഴി കോണ്‍?ഗ്രസ് എടുക്കുന്ന അച്ചടക്ക നടപടിയില്‍ ഒരു രക്തസാക്ഷി പരിവേഷം കൂടി നേടിയെടുക്കാനും തോമസ് മാഷ് ലക്ഷ്യമിടുന്നു. 

തോമസ് മാഷ് പറയുന്നതിങ്ങനെ:ഞാന്‍ പെട്ടെന്നൊരു ദിവസം പാര്‍ട്ടിയില്‍ പൊട്ടിമുളച്ച ആളല്ല. ഞാന്‍ ജന്മം കൊണ്ട് കോണ്‍ഗ്രസുകാരനാണ്. എന്നും പാര്‍ട്ടി അച്ചടക്കം പാലിച്ചയാളാണ് ഞാന്‍. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എനിക്ക് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചു. എന്നിട്ടും ഒന്നര വര്‍ഷം ഞാന്‍ കാത്തിരുന്നു. പാര്‍ലമെന്റില്‍ പോകാനല്ല, അര്‍ഹമായ പരിഗണന പാര്‍ട്ടി എനിക്ക് തരും എന്ന് ഞാന്‍ കരുതി. ഏഴ് വട്ടം ജയിച്ചത് എന്റെ തെറ്റല്ല. പിന്നെ തോല്‍ക്കുന്നതാണോ തെറ്റ്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പില്‍ തോറ്റെന്ന പേരിലാണ് ചിലര്‍ക്ക് ആ സീറ്റ് നിഷേധിച്ചത്. പിന്നീട് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റാക്കി. നാല് മാസം കൊണ്ട് എന്നെ മാറ്റി. പിന്നീട് എനിക്ക് നേരെ വലിയ സൈബര്‍ ആക്രമണമാണ് നടന്നത്. തിരുത തോമ എന്ന് വിളിച്ച് അപമാനിച്ചു. ആരും കോണ്‍ഗ്രസിന്റെ നേതൃത്വം ചോദ്യം ചെയ്തിട്ടില്ല. ചില പ്രത്യേക സാഹചര്യത്തില്‍ കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും രണ്ട്തട്ടിലാണ് അതുമാറ്റി നിര്‍ത്തി ദേശീയസാഹചര്യം മനസിലാക്കി മുന്നോട്ട് പോകണം. ഗണ്‍ മുനയില്‍ ആണോ എന്നോട് സംസാരിക്കേണ്ടത്. ഞാന്‍ പോകുന്നത് സിപിഎമ്മിലേക്കല്ല. ഒരു സെമിനാറിലേക്കാണ്. അതിലേക്ക് ഞാന്‍ പോകും. 

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ.വി.തോമസിനെ മാറ്റി ഹൈബി ഈഡനെ സ്ഥാനാര്‍ത്ഥിയാക്കിയത് മുതല്‍ കെപിസിസി - എഐസിസി നേതൃത്വവുമായി കെ.വി.തോമസ് ശീതസമരത്തിലാണ്. കരുണാകരന്റെ വലംകൈയ്യായി കേരളരാഷ്ട്രീയത്തില്‍ കുതിച്ചുയര്‍ന്ന കെ.വി.തോമസിന് ദേശീയരാഷ്ട്രീയത്തില്‍ തുണയായത് സോണിയ ഗാന്ധിയുമായുള്ള വ്യക്തിബന്ധമാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്തതോടെ ഈ അവസ്ഥയില്‍ മാറ്റം വന്നു. 

എറണാകുളം സീറ്റ് നഷ്ടപ്പെട്ടതോടെ ഉമ്മന്‍ ചാണ്ടി - ചെന്നിത്തല ദ്വയത്തോട് അകന്ന കെ.വി.തോമസിന് പിന്നീട് സുധാകരന്‍ - വിഡി സതീശന്‍ സഖ്യത്തോട് അത്ര പോലും അടുക്കാന്‍ സാധിച്ചില്ല. ഇടക്കാലത്ത് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി നിയമിക്കപ്പെട്ടെങ്കിലും നാല് മാസത്തിന് ശേഷം പദവിയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം സ്ഥാനാര്‍ത്ഥിത്വത്തിനായി ശ്രമിച്ചെങ്കിലും നടന്നില്ല. 76 വയസ്സുള്ള മുതിര്‍ന്ന നേതാവിന് ഇനിയൊരു പദവിയും നല്‍കാന്‍ ബാക്കിയില്ല എന്നതായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റ ലൈന്‍. ഇതോടെയാണ് കോണ്‍ഗ്രസിന് പുറത്തേക്കുള്ള തന്റെ രാഷ്ട്രീയ പ്രയാണം കെ.വി.തോമസ് ആരംഭിച്ചത്. 

പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാ?ഗമായുള്ള ദേശീയ സെമിനാറിലേക്ക് കോണ്‍ഗ്രസ് ക്യാംപില്‍ നിന്നുള്ള മൂന്ന് നേതാക്കളെയാണ് സിപിഎം ക്ഷണിച്ചത്. കെവി തോമസിനെ കൂടാതെ ശശി തരൂരിനേയും ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്‍.ചന്ദ്രശേഖരനേയും സിപിഎം സെമിനാറിലേക്ക് ക്ഷണിച്ചിരുന്നു. മൂന്ന് നേതാക്കളും സെമിനാറില്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ ആര്‍.ചന്ദ്രശേഖരനെ കെപിസിസി അധ്യക്ഷന്‍ കെ.സുധകാരന്‍ നേരിട്ട് വിളിച്ച് വിലക്കി. കേരള നേതൃത്വത്തെ മറികടന്ന് തോമസും തരൂരും സെമിനാറില്‍ പങ്കെടുക്കാന്‍ അഖിലേന്ത്യ നേതൃത്വത്തെ സമീപിച്ചു. ദേശീയ തലത്തില്‍ സിപിഎമ്മുമായി കോണ്‍ഗ്രസ് സമവായത്തില്‍ നീങ്ങുന്നതിനാല്‍ ദില്ലിയില്‍ നിന്നും അനുകൂല പ്രതികരണം ഉണ്ടാവും എന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാല്‍ കേരളത്തില്‍ നിന്നുള്ള എംപിമാരും കെപിസിസി നേതൃത്വതവും ശക്തമായി പ്രതികരിച്ചതോടെ എഐസിസി ഇരുവരേയും സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കി. 

വിവാദങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി കൊണ്ടു തന്നെ പാര്‍ട്ടി ഹിതം അനുസരിക്കുന്നതായും സെമിനാറില്‍ പങ്കെടുക്കുന്നില്ലെന്നും വ്യക്തമാക്കി തരൂര്‍ രംഗം ശാന്തമാക്കി. എന്നാല്‍ അപ്പോഴും കെ.വി.തോമസുമായിബന്ധപ്പെട്ട സസ്‌പെന്‍സ് തുടര്‍ന്നു. തോമസ് മാഷ് വരുമെന്ന് എംവി ജയരാജന്‍ പലവട്ടം ആവര്‍ത്തിക്കുകകയും ഈ വാദം തോമസ് മാഷ് തള്ളാതിരിക്കുകയും ചെയ്തതോടെ കെ.വി തോമസ് കളം മാറ്റത്തിനൊരുങ്ങുകയാണെന്ന് വ്യക്തമായി. പാര്‍ട്ടിയെ ലംഘിച്ച് സെമിനാറില്‍ പങ്കെടുത്താലും തന്നെ സംരക്ഷിക്കും എന്ന ഉറപ്പ് സിപിഎം നേതൃത്വത്തില്‍ നിന്നും നേടിയെടുത്ത ശേഷമാണ് കെ.വിതോമസ് ഇന്ന് വാര്‍ത്താസമ്മേളനം നടത്തിയത്. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media