സൈനിക ബഹുമതികളോടെ വിട നൽകി രാജ്യം; ജനറൽ ബിപിൻ റാവത്തിനും പത്നിക്കും ബ്രാർ സ്ക്വയറിൽ അന്ത്യവിശ്രമം
ദില്ലി: കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച സംയുക്ത സൈനിക ജനറൽ ബിപിൻ റാവത്തിന്‍റെയും ഭാര്യ മധുലിക റാവത്തിന്‍റെയും സംസ്കാരച്ചടങ്ങുകൾ സമ്പൂർണസൈനിക ബഹുമതികളോടെ ദില്ലിയിലെ ബ്രാർ സ്ക്വയറിൽ നടന്നു.
. ആഭ്യന്തരമന്ത്രി അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്‍റെയും മറ്റ് കേന്ദ്രമന്ത്രിമാരുടെയും മൂന്ന് സൈനിക മേധാവികളുടെയും വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു സംസ്കാരച്ചടങ്ങുകൾ. മക്കളായ കൃതികയും, തരിണിയും മരുമകനും പേരക്കുട്ടിയും അടക്കമുള്ളവർ ജനറൽ ബിപിൻ റാവത്തിനും മധുലിക റാവത്തിനും അന്തിമോപചാരം അർപ്പിച്ചു.ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയതിന് ശേഷമായിരുന്നു സൈന്യം സംയുക്തസൈനികമേധാവിയ്ക്ക് 17 ഗൺസല്യൂട്ടുകളോടെ അന്ത്യാഭിവാദ്യം നൽകിയത്. സമ്പൂർണ്ണ സൈനിക ബഹുമതികളോടെ മൂന്ന് സേനകളും സംയുക്തമായി ജനറൽ ബിപിൻ റാവത്തിന് വിട നൽകി. 4.45-നായിരുന്നു ചിതയ്ക്ക് തീ കൊളുത്തിയത്.