ദില്ലി: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി മുന്നേറുന്നു'. ദില്ലിക്ക് പുറത്ത് ഒരു സംസ്ഥാനത്തിന്റെ ഭരണത്തിലേക്ക് ആദ്യമായി ആംആദ്മി പാര്‍ട്ടിയെത്തുന്നു. കോണ്‍ഗ്രസിനെ വന്‍ മാര്‍ജിനില്‍ തറപറ്റിച്ച് വലിയ ഭൂരിപക്ഷത്തിലേക്കാണ് കെജ്രിവാളിന്റെ 'സാധാരണക്കാരുടെ പാര്‍ട്ടി' നീങ്ങുന്നത്. കഴിഞ്ഞ 2017 ലെ തെരഞ്ഞെടുപ്പില്‍ ആംആദ്മി വിജയക്കൊടി നേടുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നെങ്കിലും വിജയം ക്യപ്റ്റന്‍ അമരിന്ദറിനും കോണ്‍ഗ്രസിനും ഒപ്പം നിന്നു. എന്നാല്‍ ഇത്തവണ പടലപ്പിണക്കങ്ങളും തമ്മിലടിയും സീറ്റ്, സ്ഥാനപ്പോരും ഒപ്പം ഭരണ വിരുദ്ധ വികാരവും കോണ്‍ഗ്രസിനെ പിടിച്ച് കുലുക്കിയപ്പോള്‍ ആംആദ്മി പതിയെ കളം പിടിച്ചു. ആപ്പിന്റെ മുന്നേറ്റത്തില്‍ കാലിടറിയത് അമരീന്ദര്‍സിംഗ്, ചരണ്‍ജിത് സിങ് ഛന്നി, നവ്‌ജ്യോത് സിംഗ് സിന്ധു. പ്രകാശ് സിംഗ് ബാദല്‍ തുടങ്ങിയ മുന്‍ നിരനേതാക്കളാണ്.
2012 ല്‍ മാത്രം രൂപീകരിച്ച 'ആംആദ്മി' പാര്‍ട്ടി ഷീലാ ദീക്ഷിതിനെയും കോണ്‍ഗ്രസിനെയും ഞെട്ടിച്ചാണ് ആദ്യം ദില്ലിയില്‍ അധികാരം നേടിയത്. അന്ന് അത് അപ്രതീക്ഷിത മുന്നേറ്റമായിരുന്നു. ആ വിജയം രണ്ടാം വട്ടവും കെജ്വിവാള്‍ ആവര്‍ത്തിച്ചു. അപ്പോഴും ദില്ലിയില്‍ മാത്രമുള്ള ഒരു പാര്‍ട്ടിയെന്ന വിമര്‍ശനം കെജ്രിവാളിനും ആംആദ്മിക്കും നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ അതിനുമപ്പുറം ഒരു വലിയ സംസ്ഥാനത്തിന്റെ ഭരണം പിടിക്കാനും തങ്ങള്‍ക്ക് കഴിയുമെന്ന് തെളിയിച്ച് വിമര്‍ശകരുടെ വായടപ്പിക്കുകയാണ് പഞ്ചാബിലെ മുന്നേറ്റത്തിലൂടെ കെജ്രിവാള്‍.
ദില്ലിക്ക് പുറത്ത് എഎപി ഭരണം പിടിക്കുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ അരവിന്ദ് കെജ്രിവാള്‍ കൂടുതല്‍ കരുത്തനാകുകയാണ്. കോണ്‍ഗ്രസിനെയും ബിജെപിയെയും മാറ്റി നിര്‍ത്തി ഒരു മുന്നണി രൂപീകരണം എന്നതിലേക്ക് പ്രതിപക്ഷ കക്ഷികളെത്തിയാല്‍ അതില്‍ നേതൃനിരയിലേക്ക് അരവിന്ദ് കെജ്രിവാളിന് ഇനി എളുപ്പത്തിലെത്താം. ദേശീയ നേതാവ് എന്ന ലക്ഷ്യം കെജ്രിവാള്‍ മുമ്പും തുറന്ന് പറഞ്ഞിട്ടുമുണ്ട്.
വിവാദ നായകനായ ഭഖ് വന്ദ് മാനാണ് ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. പഞ്ചാബിലെ പാര്‍ട്ടിക്കുള്ളില്‍ നിന്നും തന്നെ വലിയ എതിര്‍പ്പ് ഭഗ്വന്ദ് മാനെതിരെയുണ്ട്. അത് ഭരണത്തില്‍ ആപ്പിന് തിരിച്ചടിയായേക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കെജ്രിവാളിന്റെ ആശീര്‍വാദവും പിന്തുണയും ഭഗ്വന്ദ് മാനുണ്ടെന്നത് ശ്രദ്ധേയമാണ്. മദ്യപാനം, മദ്യപിച്ച് യോഗത്തിനും പാര്‍ലമെന്റിലുമെത്തിയതടക്കമുള്ള വിമര്‍ശനങ്ങള്‍ ഭഗ്വന്ദ് മാനെതിരെ ഉയര്‍ന്നെങ്കിലും അന്നും ഒപ്പം നിന്നത് കെജ്രിവാളാണ്.