കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു. നിപ ബാധിച്ച് മരിച്ച വ്യക്തിയുമായി അടുത്തിടപഴകിയ ആള്‍ അടക്കം 61 പേരുടെ ഫലം കൂടി നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതുവരെ ഇരുന്നൂറോളം സാമ്പിളുകളുടെ പരിശോധന നെഗറ്റീവ് ആയി. കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംഘത്തിന് തൃപ്തിയുണ്ടെന്നും മന്ത്രി പറഞ്ഞു.
നിപ ബാധിച്ച് ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യ നില മെച്ചപ്പെടുന്നുണ്ടെന്ന് വീണാ ജോര്‍ജ് അറിയിച്ചു. ഗുരുതരാവസ്ഥയില്‍ തുടര്‍ന്നിരുന്ന 9 വയസ്സുകാരന്റെ വെന്റിലേറ്റര്‍ സപ്പോര്‍ട്ട് താത്ക്കാലികമായി മാറ്റിയതായി മന്ത്രി ഇന്നലെ അറിയിച്ചിരുന്നു. നിലവില്‍ ഓക്‌സിജന്‍ സപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം കുട്ടിയുടെ ആരോ?ഗ്യനിലയില്‍ പുരോ?ഗതിയുണ്ടെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. പ്രതീക്ഷാ നിര്‍ഭരമാണ് കുട്ടിയുടെ സ്ഥിതി എന്നും ആരോഗ്യമന്ത്രി അറിയിച്ചു. 1233 പേരാണ് ഇപ്പോള്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 23 പേര്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ആയിട്ടുണ്ട്. ഐഎംസിഎച്ചില്‍ 4 പേര്‍ അഡ്മിറ്റാണ്. 36 വവ്വാലുകളുടെ സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ചു അയച്ചു. 24 മണിക്കൂറും ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
സെക്കന്ററി തലത്തിലേക്ക് നിപ വ്യാപനം പോകുന്നില്ല എന്നത് ആശ്വാസകരമാണ്. ആദ്യത്തെ നിപ കേസില്‍ നിന്നാണ് എല്ലാവര്‍ക്കും രോഗം ബാധിച്ചിരിക്കുന്നത്. സ്ഥിതി നിയന്ത്രണ വിധേയമാണ്. നിപ പോസിറ്റീവ് ആയ വ്യക്തികള്‍ മരുന്നിനോട് പ്രതികരിക്കുന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഏറ്റവും പുതിയ മോണോ ക്ലോണോ ആന്റി ബോഡി എത്തിക്കാം എന്നാണ് ഐസിഎംആര്‍ അറിയിച്ചിരിക്കുന്നത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു.നിപ ബാധിച്ചവരുടെ കോണ്‍ടാക്റ്റ് ട്രേസിങ്ങിന് പൊലീസ് സഹായം ലഭിക്കുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പൊലീസ് ജനങ്ങള്‍ക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിച്ചു. ഇടത് സര്‍ക്കാരിന്റെ ജനകീയ പൊലീസ് നയം കോഴിക്കോട് കണ്ടെന്നും മന്ത്രി പറഞ്ഞു.