നഷ്ടം രേഖപ്പെടുത്തി സൂചികകൾ
ഒമിക്രോൺ ഭീതിയിൽ വാരാന്ത്യം ഇടിഞ്ഞ വിപണികളെ സംബന്ധിച്ചു ഇന്നും കാര്യങ്ങൾ ദുഷ്‌കരമാണ്. എസ്.ജി.എക്‌സ് നിഫ്റ്റി സൂചിക നേട്ടത്തോടെ ആരംഭിച്ചത് പ്രതീക്ഷ നൽകുന്നുണ്ട്. അതേസമയം യു.എസ്. വിപണികളടക്കം സമ്മർദത്തിലാണ്. വിദേശനിക്ഷേപകരുടെ നിലപാട് തന്നെയാകും ഇന്നും നിർണായകമാകുക. ഇവർ ലാഭമെടുപ്പു തുടർന്നാൽ കാര്യങ്ങൾ കൈവിടും. പ്രീ സെക്ഷനിൽ സെൻസെകസ് 200 പോയിന്റോളം നഷ്ടം വരിച്ചിരുന്നു. നിലവിൽ (9.43 എ.എം) സെൻസെക്‌സ് 243പോയിന്റ് നഷ്ടത്തിൽ 57,453.22 ലും നിഫ്റ്റി 59 പോയിന്റ് താഴ്ന്ന് 17,137.85 ലുമാണ്.
വർക്ക് അറ്റ് ഹോം സേവനങ്ങൾ നൽകുന്ന ആക്ടിവസ് കണക്ടിന്റെ 100 ശതമാനം ഓഹരികളും ഏറ്റെടുത്ത ടെക് മഹീന്ദ്ര, ഓഹരികൾക്ക് 9.01 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച എൻ.എം.ഡി.സി, വാതക വില വർധിപ്പിച്ച ഇന്ദ്രപ്രസ്ഥ ഗ്യാസ് ലമിറ്റഡ്, ബ്രസീൽ കമ്പനിയുമായി പൂർണ സഹകരണം പ്രഖ്യാപിച്ച ലുപിൻ, ടെലികോം വകുപ്പിൽനിന്ന് ബാങ്ക് ഗ്യാരന്റി ലഭിച്ചില്ലെന്ന് വ്യക്തമാക്കിയ വൊഡഫോൺ ഐഡിയ, പ്രവർത്തന റിപ്പോർട്ട് പുറത്തുവിട്ട് ഫോഴ്‌സ് മോട്ടോഴ്‌സ് ഓഹരികൾ ഇന്നു നിർണായകമാകും. എറിസ് ലൈഫ്, ടാറ്റ മോട്ടോഴ്‌സ്, ഐ.ജി.എൽ, ജിൻഡാൽ ഫോട്ടോ, ഐ.ഒ.സി, ടാറ്റ കെമിക്കൽസ് ഓഹരികൾ ഇന്ന് നേട്ടങ്ങൾക്ക് പരിഗണിക്കാമെന്നാണു വിവിധ ഏജൻസികളുടെ റിപ്പോർട്ട്.
ആർ.ബി.ഐയുടെ ധനനയ അവലോക യോഗം ഇന്നു തുടങ്ങുന്നതും നിക്ഷേപകരെ സമ്മർദത്തിലാക്കാൻ സാധ്യതയുണ്ട്. രാജ്യാന്തര ഏജൻസികളുടേതടക്കം വളർച്ചാ റിപ്പോർട്ടുകൾ രാജ്യത്തിന് അനുകൂലമാണെങ്കിലും പണപ്പെരുപ്പം വെല്ലുവിളിയാണ്. ധനനയ യോഗ തീരുമാനങ്ങളെ നേരിട്ടു ബാധിക്കുന്ന പണപ്പെരപ്പ റിപ്പോർട്ട് വിപണികൾക്ക് അനുകൂലമല്ല. റിവേഴ്‌സ് റിപ്പോ നിരക്കിലെങ്കിലും ഇത്തവണ മാറ്റമുണ്ടാകുമെന്നാണു വിലയിരുത്തൽ. മുൻ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോൺ അപകടകാരിയല്ലെങ്കിലും പടർച്ചാ സാധ്യത കൂടുതലാണെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. രാജ്യങ്ങൾ വീണ്ടും ലോക്ക്ഡൗണിലേക്ക് കടന്നാൽ വിപണികൾ ഇടിയും.
ഐ.പി.ഒ. വിപണികളിലും അനശ്ചിതത്വം തുടരുകയാണ്. എറെ പ്രതീക്ഷകളോയെത്തിയ സ്റ്റാർ ഹെൽത് ഐ.പി.ഒയ്ക്കു നിക്ഷേപകരെ ആകർഷിക്കാൻ സാധിക്കാത്തതിനെ തുടർന്ന് സമാഹരണ ലക്ഷ്യം കുറച്ചു. റീട്ടെയിൽ വിഭാഗത്തിൽ 1.1 തവണ മാത്രമാണ് ഐ.പി.ഒയ്ക്ക് ആവശ്യക്കാരുണ്ടയിരുന്നത്. 870- 900 രൂപയാണ് ഓഹരികൾക്കു വില നിശ്ചയിച്ചിരുന്നത്. ഇന്ത്യയിലെ മുൻനിര ഇൻഷുറൻസ് ദാതാക്കൾ എന്ന നിലയിലും രാകേഷ് ജുൻജുൻവാലയുടെ പിൻബലവും ഐ.പി.ഒയ്ക്കു കരുത്തു പകർന്നിരുന്നു. 10 നാണ് ലിസ്റ്റിങ്. അതേസമയം സബ്‌സ്‌ക്രിപ്ഷൻ അവസാനിച്ച ടെഗാ ഇൻഡസ്ട്രീസ് ലിമിറ്റഡ് ഐ.പി.ഒ. 29.44 തവണ ആവശ്യപ്പെട്ടിട്ടുണ്ട്. ഐ.പി.ഒ. തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ തന്നെ മുഴുവൻ സബ്‌സ്‌ക്രിപ്ഷനും കൈവരിച്ചു. 443- 453 രൂപ വില നിശ്ചയിച്ചിരിക്കുന്ന ഐ.പി.ഒ 13നാണ് ലിസ്റ്റ് ചെയ്യുക.
Also Read: റിസ്‌ക് എടുക്കാന്‍ തയാറാണോ? ലിസ്റ്റ് ചെയ്യാത്ത ഓഹരികളില്‍നിന്നു ലക്ഷങ്ങള്‍ ഉണ്ടാക്കാം
ഇന്ന് സബ്‌സ്‌ക്രിപ്ഷൻ അവസാനിക്കുന്ന ആനന്ദ് തരി വെൽത്ത് ലിമിറ്റഡ് ഓഹരികൾ റീട്ടെയിൽ വിഭാഗത്തിൽ ഇതുവരെ 4.77 തവണ ആവശ്യപ്പെട്ടിട്ടുണ്ട്. 530- 550 രൂപ വില നിശ്ചയിച്ചിരിക്കുന്ന ഐ.പി.ഒ. 14നാണ് ലിസ്റ്റ് ചെയ്യുക. ബാങ്കിതര ആസ്തി സൊല്യൂഷൻ മേഖലയിലെ പ്രമുഖരാണ് ആനന്ദ് തരി. ഇന്ത്യയിലെ ബാങ്കിതര മ്യൂച്വൽഫണ്ട് വിതരണക്കാരിൽ ആദ്യ മൂന്നിൽ ഉൾപ്പെടുന്ന സ്ഥാപനം കൂടിയാണിത്. നാളെ സബ്‌സക്രിപ്ഷൻ ആരംഭിക്കുന്ന റേറ്റ്‌ഗെയിൻട്രാവൽ ടെക്‌നോളജീസ് ലിമിറ്റഡ്, ശ്രീറാം പ്രോപ്പർട്ടീസ് ലിമിറ്റഡ് ഐ.പി.ഒകൾക്ക് വിപണികളുടെ പിന്തുണ ലഭിക്കുമോയെന്നാണു അറിയേണ്ടത്.
ബി.എസ്.ഇയിലെ തെരഞ്ഞെടുത്ത 30 ഓഹരികളിൽ 10 എണ്ണം മാത്രമാണ് നേട്ടത്തിലുള്ളത്. ടെക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി, എൽ ആൻഡ് ടി, അൾട്രാടെക് സിമെന്റ്, ഹിന്ദുസ്ഥാൻ യൂണിലിവർ, ടി.സി.എസ്, ടാറ്റ സ്റ്റീൽ, റിലയൻസ്, ഭാരതി എയർടെൽ, ടൈറ്റാൻ ഓഹരികൾ നേട്ടത്തിലാണ്. പവർഗ്രിഡ്, ഐ.സി.ഐ.സി.ഐ. ബാങ്ക്, നെസ്‌ലെ ഇന്ത്യ, എസ്.ബി.ഐ.എൻ, ഐ.ടി.സി, എച്ച്.സി.എൽ. ടെക്, ഡോ. റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, കോട്ടക് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, മഹീന്ദ്ര, ബജാജ് ഫിൻസെർവ്, സൺഫാർമ, ഇൻഫോസിസ്, ബജാജ് ഫിനാൻസ്, എച്ച്.ഡി.എഫ്.സി. ബാങ്ക്, എൻ.ടി.പി.സി, ഇൻഡസ്ഇൻഡ് ബാങ്ക്, മാരുതി ഓഹരികൾ നഷ്ടത്തിലാണ്.