റിലയന്‍സിന്റെ അറ്റാദായം 46 ശതമാനം വര്‍ധിച്ചു
മുംബൈ: സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് 15,479 കോടി രൂപ അറ്റാദായംനേടി. മുൻവർഷം ഇതേകാലയളവിനെ അപേക്ഷിച്ച് 46ശതമാനമാണ് വർധന.
റീട്ടെയിൽ, ഡിജിറ്റൽ, ഓയിൽ ബിസിനസുകളിൽനിന്നുള്ള വരുമാനമാണ് കമ്പനിക്ക് മികച്ച ലാഭംനേടിക്കൊടുത്തത്. മുൻവർഷം ഇതേകാലയളവിലെ 1.16 ലക്ഷം കോടിയെ അപേക്ഷിച്ച് വരുമാനം 1.74 ലക്ഷം കോടി രൂപയായി. 49.8ശതമാനമാണ് വരുമാനത്തിലെ വർധന.
കമ്പനിയുടെ ടെലികോം ബിസിനസിൽനിന്ന് 19,777 കോടി രൂപയാണ് വരുമാനം ലഭിച്ചത്. ഒരാളിൽനിന്നുള്ള ശരാശരി വരുമാനും 143.6 രൂപയായി ഉയർത്താൻ റിലയൻസ് ജിയോക്കുകഴിഞ്ഞത് നേട്ടമായി. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിലെ കണക്കെടുത്താൽ 429.5 മില്യൺ വരിക്കാരാണ് ജിയോക്കുള്ളത്.
വിപണിമൂല്യത്തിന്റെകാര്യത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനമാണ് റിലയൻസിനുള്ളത്. 18 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ മൂല്യം. ഒക്ടോബർ 19ന് ഓഹരി വില എക്കാലത്തെയും ഉയരംകുറിച്ച് 2,750 നിലവാരത്തിലെത്തിയിരുന്നു.