ദില്ലി: ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്‌നിപഥ് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ബിഹാറില്‍ വീണ്ടും വ്യാപക അക്രമം. സമസ്തിപൂരിലും ലക്കിസരായിയിലും ട്രെയിനുകള്‍ കത്തിച്ചു. രണ്ട് സ്റ്റേഷനുകളിലും നിര്‍ത്തിയിട്ട ട്രെയിനുകളാണ് പ്രതിഷേധക്കാര്‍ കത്തിച്ചത്. ലഖിസരായിയില്‍ ജമ്മുതാവി ഗുവാഹത്തി എക്‌സ്പ്രസിനും വിക്രംശില എക്‌സ്പ്രസിനുമാണ് അക്രമികള്‍ തീയിട്ടത്. ബിഹാറിലെ ആര റെയില്‍വേ സ്റ്റേഷനിലും അക്രമികള്‍ അഴിഞ്ഞാടി. സ്റ്റേഷന്‍ അടിച്ച് തകര്‍ത്തു. ബിഹാറിലെ സരണില്‍ ബിജെപി എംഎല്‍എയുടെ വീടിന് നേരെ ആക്രമണം ഉണ്ടായി. ബക്‌സര്‍, ലഖിസരായി,ലാക്മിനിയ എന്നിവിടങ്ങളില്‍ റെയില്‍വേ ട്രാക്കിനും അക്രമികള്‍ തീയിട്ടു.
ഉത്തര്‍പ്രദേശിലെ ബല്ലിയ റെയില്‍വേ സ്റ്റേഷനിലും ആക്രമണം ഉണ്ടായി. നിര്‍ത്തിയിട്ട ട്രെയിന്‍ അടിച്ചു തകര്‍ത്തു. സ്റ്റേഷന്‍ നൂറിലധികം പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. സ്ഥിതി ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. ഹരിയാനയിലെ മഹേന്ദ്രഗഡിലും ബല്ലഭ്ഗഡിലും പ്രതിഷേധം ഉണ്ടായി. പല്‍വലില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് അധികൃതര്‍ വിച്ഛ!!േദിച്ചു. അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം നടന്ന പശ്ചാത്തലത്തിലാണിത്.
അതേസമയം 'അഗ്‌നിപഥ്' പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ ഉണ്ടായിരിക്കുകയാണ്. നിയമനത്തിന് അപേക്ഷിക്കാന്‍ ഉള്ള ഉയര്‍ന്ന പ്രായപരിധിയി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. പ്രതിഷേധം തണുപ്പിക്കാന്‍ പ്രായപരിധി 23 വയസിലേക്കാണ് ഉയര്‍ത്തിയത്. നേരത്തെ 21 വയസ് വരെ പ്രായമുള്ളവരെ നിയമിക്കും എന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. അതേസമയം ഇളവ് ഈ വര്‍ഷത്തേക്ക് മാത്രമാണെന്നും കേന്ദ്രം വ്യക്തമാക്കി. രണ്ട് വര്‍ഷമായി റിക്രൂട്ട്‌മെന്റ് നടക്കാത്ത സാഹചര്യത്തിലാണ് ഒറ്റത്തവണ ഇളവ് നല്‍കുന്നതെന്നും കേന്ദ്രം വിശദീകരിച്ചിട്ടുണ്ട്. പദ്ധതിയെ കുറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും മുന്‍ വര്‍ഷങ്ങളേക്കാള്‍ മൂന്നിരട്ടി നിയമനം നടത്തുമെന്നും ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തില്‍ ആകുമെന്ന പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.