'ആരെയും വഴി തടയില്ല, കറുത്ത വസ്ത്രത്തിന് വിലക്കില്ല', വിശദീകരണവുമായി മുഖ്യമന്ത്രി
 



കണ്ണൂര്‍: ആരെയും വഴി തടഞ്ഞുകൊണ്ട് തനിക്ക് സുരക്ഷയൊരുക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കൂട്ടര്‍ വഴി തടയുന്നുവെന്നും, ചില പ്രത്യേക തരം വസ്ത്രങ്ങള്‍ പാടില്ലെന്നും നിര്‍ദേശമുണ്ടെന്ന തരത്തില്‍ വ്യാജപ്രചാരണം നടത്തുകയാണ്. ചില ശക്തികള്‍ നിക്ഷിപ്തതാത്പര്യത്തോടെ വ്യാജപ്രചാരണം നടത്തുകയാണ്. അതിന്റെ ഭാഗമായാണ് കറുത്ത മാസ്‌കും വസ്ത്രവും തടയുന്നു എന്ന പ്രചാരണമെന്നും കണ്ണൂരില്‍ നടക്കുന്ന ഗ്രന്ഥശാല പ്രവര്‍ത്തകസംസ്ഥാന സംഗമത്തില്‍ പ്രസംഗിക്കവേ മുഖ്യമന്ത്രി പറഞ്ഞു. 
മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ.
മാറ് മറയ്ക്കാനും വഴി നടക്കാനുമുള്ള അവകാശം സമരം ചെയ്ത് നേടിയെടുത്തതാണ് കേരളത്തിലുള്ള ഒരു വിഭാഗം ജനത. അങ്ങനെ സമരം ചെയ്ത ചരിത്രമുള്ള കേരളത്തില്‍ ഇവിടെയെന്തോ വഴി തടയുകയാണ്എന്ന് പറയുന്ന കൊടുമ്പിരിക്കൊണ്ട പ്രചാരണം നടക്കുന്നു. ഈ നാട്ടില്‍ വഴി നടക്കാനുള്ള സ്വാതന്ത്ര്യം ഒരു കൂട്ടര്‍ക്കും നിഷേധിക്കുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകില്ല. പഴയ ചിന്താഗതിയോടെ സമൂഹത്തില്‍ ഇടപെടുന്ന ചില ശക്തികള്‍ ചിലതൊക്കെ ആഗ്രഹിക്കുന്നുണ്ടാകാം. പക്ഷേ പ്രബുദ്ധകേരളം അതൊന്നും സമ്മതിക്കില്ല.ഈ പരിപാടിയില്‍പങ്കെടുത്ത പലരും പല തരത്തില്‍ വസ്ത്രം ധരിച്ചവരാണ്. കുറച്ച് ദിവസമായി കൊടുമ്പിരിക്കൊണ്ട മറ്റൊരു പ്രചരണം, സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുമാറ് ഉയര്‍ന്ന് വന്ന പ്രചാരണം, ഒരു പ്രത്യേക നിറത്തിലുള്ള വസ്ത്രം കേരളത്തില്‍ ധരിക്കാന്‍ പാടില്ല എന്നതാണ്. മാസ്‌കും വസ്ത്രവും കറുത്ത നിറത്തിലുള്ളത് പറ്റില്ല എന്നതാണ് പ്രചാരണം. കേരളത്തിലേതൊരാള്‍ക്കും ഇഷ്ടമുള്ള രീതിയിലും നിറത്തിലും വസ്ത്രം ധരിക്കാന്‍ അവകാശമുണ്ട്. നേരത്തേ മുട്ടിന് താഴെ മുണ്ടുടുക്കാന്‍ അവകാശമില്ലാതിരുന്ന, മാറ് മറയ്ക്കാന്‍ അവകാശമില്ലാതിരുന്ന പലരും പല പോരാട്ടങ്ങളും കേരളത്തില്‍ നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് നമ്മുടെ നാട് മാറിയത്. ഇവിടെ അത്തരമൊരു അവകാശം ഹനിക്കുന്ന പ്രശ്‌നമേയില്ല. എത്ര മാത്രം തെറ്റിദ്ധാരണാജനകമായാണ് ചില ശക്തികള്‍ നിക്ഷിപ്തതാത്പര്യത്തോടെയാണ് ചില കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. അതിന്റെ ഭാഗമായാണ് കറുത്ത വസ്ത്രം, മാസ്‌ക് ധരിക്കരുത് എന്ന് കേരളത്തിലെ സര്‍ക്കാര്‍ നിലപാടെടുത്തു എന്ന പ്രചാരണം നടത്തുന്നത്. 

കേരളത്തില്‍ ഇടതുപക്ഷസര്‍ക്കാരാണ്. കേരളത്തില്‍ ഇന്ന് കാണുന്ന എല്ലാ പ്രത്യേകതകളും നേടിയെടുക്കുന്നതിന്റെ മുന്‍പന്തിയില്‍ ഇടതുപക്ഷമായിരുന്നു. ആ സര്‍ക്കാര്‍ നിലനില്‍ക്കുമ്പോള്‍ കേരളത്തില്‍ ഒരു പ്രത്യേകവസ്ത്രം ധരിക്കാന്‍ പറ്റില്ല എന്ന നിലപാടുണ്ടാകില്ല. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ മറ്റൊന്നും കിട്ടാത്തതുകൊണ്ട് കള്ളക്കഥകളെ ആശ്രയിക്കുന്ന കാലമാണിത്. ഇതെല്ലാം നുണപ്രചാരണങ്ങളാണെന്ന് തിരിച്ചറിയണം. നമ്മുടെ നാടിന്റെ പ്രത്യേകത എല്ലാ തരത്തിലും കാത്ത് സൂക്ഷിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകും, ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ് അക്കാര്യത്തില്‍. കള്ളക്കഥകള്‍ മെനയുന്ന ശക്തികള്‍ക്കെതിരെ പ്രവര്‍ത്തിക്കാനും നല്ല നടപടിയെടുക്കാനും ഞങ്ങള്‍ മുന്നിലുണ്ടാകും - മുഖ്യമന്ത്രി പറയുന്നു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media