ജറുസലേം: ഗാസയില്‍ വെടിനിര്‍ത്താനും ബന്ദികളെ മോചിപ്പിക്കാനും തയാറെന്ന ഹമാസ് നിര്‍ദേശം തള്ളി ഇസ്രായേല്‍. മധ്യസ്ഥരായ ഈജിപ്ത്, ഖത്തര്‍ രാജ്യങ്ങള്‍ മുന്നോട്ടുവെച്ച സമാധാന നിര്‍ദ്ദേശങ്ങള്‍ ഒരു മാറ്റവും കൂടാതെ ഹമാസ് അംഗീകരിച്ചു. എന്നാല്‍ വെടിനിര്‍ത്തില്ലെന്നും ഗാസയില്‍ ആക്രമണം തുടരുമെന്നും ഇസ്രായേല്‍ വ്യക്തമാക്കി. ഇപ്പോള്‍ യുദ്ധം നിര്‍ത്തില്ലെന്ന നിലപാടിലാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് സമ്മര്‍ദ്ദത്തില്‍ ആണെന്നും ഗാസ പൂര്‍ണ്ണമായി പിടിക്കുമെന്നും നെതന്യാഹു പറയുന്നു.
60 ദിവസത്തെയ്ക്ക് വെടി നിര്‍ത്തിയാല്‍, ബന്ദികളാക്കപ്പെട്ട ഇസ്രായേലി പൗരന്മാരെ മോചിപ്പിക്കാം എന്നായിരുന്നു ഹമാസ് പറഞ്ഞത്. എന്നാല്‍, ഗാസ സിറ്റി പിടിച്ചെടുക്കുമെന്ന ഭയം കൊണ്ടാണ് ഹമാസ് വെടിനിര്‍ത്തലിന് തയ്യാറായത് എന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു. ഇപ്പോള്‍ വെടി നിര്‍ത്തിയാല്‍ ഹമാസിന് പുനഃസംഘടിക്കാനും, ശക്തി നേടാനും കഴിയും എന്ന വാദം ആണ് ഇസ്രായേലിലെ തീവ്ര വലതുപക്ഷ നേതാക്കള്‍ ഉയര്‍ത്തുന്നത്. ഗാസയില്‍ ഇസ്രായേല്‍ പട്ടാളം ആക്രമണം തുടരുകയാണ്. അതേസമയം ഉടന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഇസ്രായേലി നഗരങ്ങളില്‍ പ്രക്ഷോഭം ശക്തമായി. ഹമാസിന്റെ പിടിയിലുള്ള ബന്ദികളുടെ കുടുംബങ്ങളാണ് പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഗാസയിലെ മാനുഷിക സാഹചര്യം അങ്ങേയറ്റം ദയനീയമായി തുടരുകയാണ്.