ആലപ്പുഴ:വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ മത്സരിക്കുമെന്ന് ജി. സുധാകരന്‍. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മത്സരിക്കുക. മത്സരം പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് എതിരല്ല. ആരുടേയും പിന്തുണ തേടില്ലെന്നും അദ്ദേഹം പറഞ്ഞു.ഇന്ന് തന്റെ വസതിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു സുധാകരന്റെ പ്രഖ്യാപനം.
പാര്‍ട്ടിക്കുള്ളിലെ അവഗണനയും ചില ഭാരവാഹികളുടെ പെരുമാറ്റവുമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. ആരുടെയും പിന്തുണ തേടി പോയിട്ടില്ലെന്നും എന്നാല്‍, പുറത്തുനിന്നുള്ള പിന്തുണ സ്വീകരിക്കുന്ന കാര്യത്തില്‍ അപ്പപ്പോഴത്തെ സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിപുലമായ കണ്‍വെന്‍ഷനുകളോ ചുവരെഴുത്തുകളോ നടത്തില്ല.തന്റെ രാഷ്ട്രീയ നിലപാടുകള്‍ ജനങ്ങള്‍ക്കറിയാം. രാഷ്ട്രീയ രംഗത്തെ ക്രിമിനല്‍വത്കരണത്തിനെതിരെയുള്ള പോരാട്ടം തന്റെ തിരഞ്ഞെടുപ്പ് വിഷയമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അമ്പലപ്പുഴ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എളമരം കരീം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പൂര്‍ണമായും കള്ള റിപ്പോര്‍ട്ടായിരുന്നുവെന്ന ഗുരുതരമായ ആരോപണവും സുധാകരന്‍ ഉന്നയിച്ചു. തന്നെ പാര്‍ട്ടിക്കകത്തുനിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് 22 ആരോപണങ്ങളുള്ള ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തിരഞ്ഞെടുപ്പ് സ്ഥിതിഗതികളെക്കുറിച്ച് താന്‍ നല്‍കിയ 25 പേജുള്ള വിശദീകരണത്തിലെ ഒരു വരിപോലും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ല. അമ്പലപ്പുഴയില്‍ തനിക്ക് ലഭിച്ച 23,000 വോട്ടിന്റെ ഭൂരിപക്ഷം വലിയ
നേട്ടമാണെന്നും, മുന്‍പ് വി.എസ്. അച്യുതാനന്ദന് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ കൂടുതലാണിതെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായോ പ്രതിപക്ഷ മുന്നണിയായ യു.ഡി.എഫുമായോ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടത്തിയിരുന്നില്ല. പാര്‍ട്ടി നേതാക്കളാരും തന്നെ അനുനയിപ്പിക്കാനോ പ്രത്യേക ദൗത്യവുമായെത്താ സമീപിച്ചിട്ടുമില്ല, സുധാകരന്‍ വ്യക്തമാക്കി.
പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് ഒഴിഞ്ഞെങ്കിലും, കമ്യൂണിസ്റ്റ് ആദര്‍ശങ്ങളോ പാര്‍ട്ടിയുടെ അടിസ്ഥാന ആശയങ്ങളോ താന്‍ ഉപേക്ഷിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയെ ആക്ഷേപിക്കാനോ അതിന്റെ ഭരണഘടനയെ തള്ളിപ്പറയാനോ തനിക്ക് ഉദ്ദേശമില്ല. അനുഭാവികളില്‍ ഒരാളായി തുടരും. സംഘടനയുമായുള്ള ബന്ധം ഔദ്യോഗികമായി അവസാനിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
5zu5tw