1934-ലെ ഭരണഘടന അംഗീകരിക്കില്ല
നിലപാട് വ്യക്തമാക്കി യാക്കോബായ സഭ
കൊച്ചി: 1934-ലെ ഭരണഘടന അംഗീകരിച്ച് യാക്കോബായ -ഓര്‍ത്തഡോക്‌സ് സഭകള്‍ ഒരു സഭയായി പോകണമെന്ന നിര്‍ദ്ദേശം അംഗീകരിക്കില്ലെന്ന് യാക്കോബായ സഭ. യാക്കോബായ വിഭാഗം സഭയായി നിലനില്‍ക്കുമെന്നും മാനേജിംഗ് കമ്മിറ്റി യോഗത്തിന് ശേഷം ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലിത്തന്‍ ട്രസ്റ്റി അറിയിച്ചു. യാക്കോബായ സഭ ഒരിക്കലും കോടതി വിധികള്‍ക്ക് എതിരല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ക്രൈസ്തവ സാക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാകാതെ ഒരുമിച്ചുള്ള ചര്‍ച്ചയ്ക്ക് ഓര്‍ത്തഡോക്‌സ് സഭ ഇതുവരെ തയാറായിട്ടില്ലെന്നും അറിയിച്ചു.
'യാക്കോബായ സഭയുടെ ചരിത്രം കേരള സമൂഹത്തെ പഠിപ്പിക്കേണ്ടതില്ല, എന്നാല്‍ ചില കാര്യങ്ങള്‍ കോടതിയുടെ നിരീക്ഷണത്തില്‍പ്പെടുന്നില്ല. സുനഹദോസിന് ശേഷം ഹൈക്കോടതിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചില്‍ കാര്യങ്ങള്‍ ബോധിപ്പിക്കും. സര്‍ക്കാരുമായോ ഏത് ഏജന്‍സികളുമായോ ചര്‍ച്ചയ്ക്ക് തയാറാണ്''. നൂറ് വര്‍ഷം പഴക്കമുള്ള കേസാണെന്നും യാഥാര്‍ഥ്യങ്ങളിലേക്ക് ജുഡീഷ്യറിയും ഓര്‍ത്തഡോക്‌സ് സഭയും കണ്ണുതുറക്കണമെന്നും യാക്കോബായ സഭ അറിയിച്ചു.
യാക്കോബായ -ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി സുപ്രധാന നിരീക്ഷണം നടത്തിയിരുന്നു. സുപ്രീം കോടതി അന്തിമ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇനി രണ്ടു വിഭാഗമില്ലെന്നും ഒരൊറ്റ സഭയേ ഉളളുവെന്നും 1934 ലെ സഭാ ഭരണഘടന അനുസരിച്ചാണ് പളളികള്‍ ഭരിക്കപ്പെടേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ഇത് പിന്തുടരുന്ന ആര്‍ക്കും പളളിയില്‍ പോകാം. അതിനെ തടയാനാകില്ലെന്നും കോടതി നിലപാടെടുത്തു. വിഷയത്തില്‍ യാക്കോബായ സഭയുടെ നിലപാട് അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയില്‍ നിലപാട് വ്യക്തമാക്കുന്നതിന് മുമ്പ് തന്നെ 1934-ലെ ഭരണഘടന അംഗീകരിക്കില്ലെന്ന് യാക്കോബായ സഭ വ്യക്തമാക്കി കഴിഞ്ഞു.