നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നത് കോടതിയില്‍ നിന്ന്; കോടതി ഏതെന്ന് കണ്ടെത്തണമെന്ന് പ്രോസിക്യൂഷന്‍



കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് തന്നെയാണ് ചോര്‍ന്നതെന്ന് വെളിപ്പെടുത്തി പ്രോസിക്യൂഷന്‍. ദൃശ്യം ചോര്‍ന്നതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച്  തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ വിചാരണക്കോടതിക്ക് കൈമാറി. ആക്രമണ ദൃശ്യങ്ങള്‍  അടങ്ങിയ പെന്‍ഡ്രൈവ് പരിശോധിച്ചപ്പോഴാണ് ദൃശ്യം ചോര്‍ന്നുവെന്ന് വ്യക്തമായതെന്ന് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 

തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലാണ് പെന്‍ഡ്രൈവ് പരിശോധിച്ചത്. പെന്‍ഡ്രൈവ് കോടതിയുടെ കസ്റ്റഡിയിലായിരുന്ന കാലയളവിലാണ് ദൃശ്യങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. പല ഘട്ടങ്ങളിലായി മൂന്ന് കോടതികളില്‍ പെന്‍ഡ്രൈവ് സൂക്ഷിച്ചിരുന്നു. ആലുവ, അങ്കമാലി മജിസ്‌ട്രേറ്റ് കോടതികളിലും, അഡീഷണല്‍ സെഷന്‍സ് കോടതിയിലുമായിട്ടായിരുന്നു ദൃശ്യം സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഇതില്‍ ഏത് കോടതിയില്‍ നിന്നാണ് ദൃശ്യം ചോര്‍ന്നതെന്ന കാര്യത്തില്‍ കൃത്യമായ വ്യക്തത പൊലീസിനില്ല. എവിടെ നിന്നാണ് ചോര്‍ന്നതെന്ന് കണ്ടെത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതേസമയം, നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം നടത്തിയതില്‍ അന്തിമറിപ്പോര്‍ട്ട് ഏപ്രില്‍ 18-ന് സമര്‍പ്പിക്കണമെന്ന് ക്രൈംബ്രാഞ്ചിന് വിചാരണക്കോടതി നിര്‍ദേശം നല്‍കി. അടുത്ത മാസം 15-ന് മുമ്പ് തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. 

നടന്‍ ദിലീപ് പ്രതിയായ വധഗൂഡാലോചനാ കേസിലെ നിര്‍ണ്ണായക തെളിവുകള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ മുംബൈയിലെ ലാബില്‍ വെച്ച് നശിപ്പിച്ചതിന്റെ മിറര്‍ കോപ്പി ക്രൈം ബ്രാഞ്ച് കണ്ടെത്തി. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ആസൂത്രിത ശ്രമം നടന്നതിന്റെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. കോടതിക്ക് കൈമാറും മുമ്പ് ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണുകള്‍ മുംബെയിലെ ലാബില്‍ വെച്ച് നശിപ്പിച്ചെന്ന ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. പ്രതികളുടെ അഭിഭാഷകരും ചേര്‍ന്ന് തെളിവുകള്‍ നശിപ്പിച്ചതിന്റെ കൂടുതല്‍ വിവരങ്ങളാണ് ക്രൈം ബ്രാഞ്ചിന് കിട്ടിയത്. 

മുംബൈയിലെ ലാബ് സിസ്റ്റം ഇന്ത്യാ ലിമിറ്റഡില്‍ നിന്നും ഫോണിലെ വിവരങ്ങള്‍ മറ്റൊരു ഹാര്‍ഡ് ഡിസ്‌കിലേക്ക് പകര്‍ത്തി. ഒരോ ഫയലും പരിശോധിച്ച് തെളിവുകള്‍ നശിപ്പിക്കുകയായിരുന്നു. ഈ ഹാര്‍ഡ് ഡിസ്‌കിന്റെ മിറര്‍ കോപ്പി ക്രൈംബ്രാഞ്ച് ശേഖരിച്ചു. ലാബ് സ്വന്തം നിലയില്‍ തയ്യാറാക്കിയ ഫോണുകളുടെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടും ശേഖരിച്ചു. കൊച്ചിയില്‍ നിന്ന് കൊറിയര്‍ വഴിയാണ് ലാബിലേക്ക് ഫോണുകള്‍ അയച്ചത്. ഇതിന്റെ രസീതും ലാബില്‍ നിന്ന് കിട്ടി. തെളിവുകള്‍ നശിപ്പിച്ചെന്ന് വ്യക്തമായ സാഹചര്യത്തില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണ സംഘം കോടതിയെ സമീപിച്ചേക്കും. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media