ദില്ലി: സില്‍വര്‍ ലൈനില്‍ (Silver Line) മുഖ്യമന്ത്രിയുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു എന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ (K Muraleedharan) . പ്രധാനമന്ത്രിയെ കണ്ട ശേഷം മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം നഷ്ടമായി. മാനസികനില തെറ്റിയ ആളെ പോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. മുഖ്യമന്ത്രി പച്ചക്കള്ളമായിരുന്നു പറഞ്ഞത് എന്നതിന്റെ തെളിവാണ് പദ്ധതി ചെലവിനെ കുറിച്ചുള്ള റയില്‍വേ മന്ത്രിയുടെ പ്രസ്താവന. കേന്ദ്രത്തിന്റെ പൊലീസ് എംപിമാരെ മര്‍ദ്ദിച്ചതില്‍ മുഖ്യമന്ത്രി സന്തോഷിക്കുന്നു. സിപിഎം ചെയ്ത മുന്‍കാല സമരങ്ങളെ പോലും തളളി പറയുന്ന സമീപനമാണ് പിണറായിയുടേത്. എംപിമാരോട് ഐഡി കാര്‍ഡ് ചോദിച്ചിട്ടില്ലെന്നും, ദില്ലി പൊലീസ് കള്ളം പറയുകയാണെന്നും മുരളീധരന്‍ പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ രാഷ്ട്രീയ സമ്മര്‍ദ്ദവുമായി മുഖ്യമന്ത്രി ഇന്നലെ പ്രധാനമന്ത്രിയെ കണ്ടിരുന്നു. അനുഭാവപൂര്‍വ്വമായ നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും കേന്ദ്രാനുമതി വേഗത്തിലാക്കാന്‍ കൂടിക്കാഴ്ച സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയില്‍ ഒരുറപ്പും പ്രധാനമന്ത്രി മുന്‍പോട്ട് വയ്ക്കാത്തപ്പോള്‍ പദ്ധതി സങ്കീര്‍ണ്ണമാണെന്നും തിടുക്കം കാട്ടരുതെന്നും റയില്‍വേമന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി.
സില്‍വര്‍ ലൈനിലെ സങ്കീര്‍ണ്ണമായ സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രിയുടെ നയതന്ത്ര നീക്കമാണ് ഇന്നലെ നടന്നത്. അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ പദ്ധതിക്കൊപ്പം നില്‍ക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. കേന്ദ്രം നല്‍കിയ ഉറപ്പനുസരിച്ചാണ് മുന്‍പോട്ട് പോയതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി മുന്‍ റയില്‍വേമന്ത്രി പിയൂഷ് ഗോയല്‍, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവര്‍ പദ്ധതിക്കനുകൂലമായി സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. ഡിപിആറിലെ അവ്യക്തതകള്‍ പരിഹരിച്ചെന്നും അവകാശപ്പെട്ടു. റയില്‍വേമന്ത്രിയേയും മുഖ്യമന്ത്രി കണ്ടു.
മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ പരിശോധിക്കാമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി പ്രത്യേകിച്ച് ഒരുറപ്പും നല്‍കിയില്ല. പ്രധാനമന്ത്രിയെ കണ്ട റയില്‍വേമന്ത്രി പദ്ധതിക്ക് മുന്നിലുള്ള തടസങ്ങള്‍ അറിയിക്കുകയും ചെയ്തു. പിന്നാലെ രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ ഒരു ലക്ഷം കോടിക്ക് മുകളില്‍ പദ്ധതിക്ക് ചെലവാകുമെന്നും സാങ്കേതിക , പരിസ്ഥിതി പ്രശ്‌നങ്ങള്‍ മുന്നിലുണ്ടെന്നും ചൂണ്ടിക്കാട്ടി. റയില്‍വേമന്ത്രിയുടെ പ്രസ്താവനയിലൂടെ കേന്ദ്ര നിലപാടില്‍ മാറ്റമില്ലെന്നാണ് വ്യക്തമാകുന്നത്. ഇതെല്ലാം മറികടന്ന് പ്രധാനമന്ത്രി പച്ചക്കൊടി കാട്ടുമോയെന്നതിലാണ് കൂടിക്കാഴ്ച നിര്‍ണ്ണായകമാകുന്നത്.