ഖത്തറിലെ പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ ഇവയാണ്


ദോഹ: ഖത്തറില്‍ കൊവിഡ് വ്യാപനത്തിന്റെ തോത് വലിയ തോതില്‍ കുറഞ്ഞ സാഹചര്യത്തില്‍ ഇളവുകളുടെ നാലാം ഘട്ടം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജനജീവിതം ഏതാണ്ട് സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു. സ്‌കൂളില്‍ 100 ശതമാനം വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്സില്‍ ഹാജരാവാനുള്ള അനുമതിയും നിബന്ധനകള്‍ക്ക് വിധേയമായി പൊതു ഇടങ്ങളില്‍ മാസ്‌ക് ഒഴിവാക്കാനുള്ള അനുമതിയും ഉള്‍പ്പെടെ സുപ്രധാന ഇളവുകളാണ് കഴിഞ്ഞ ദിവസം ഖത്തര്‍ മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചത്.

-ഡ്രൈവര്‍ ഉള്‍പ്പെടെ ഒരു ചെറു വാഹനത്തില്‍ നാലില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യാന്‍ പാടില്ല. ഒരേ വീട്ടില്‍ താമസിക്കുന്ന കുടുംബാംഗങ്ങളാണെങ്കില്‍ വിലക്ക് ബാധകമല്ല.

- അടച്ചിട്ട സ്ഥലങ്ങള്‍, വെളിയിടങ്ങളില്‍ നടക്കുന്ന പൊതു ചടങ്ങുകള്‍, മാര്‍ക്കറ്റുകള്‍, എക്സിബിഷനുകള്‍, പള്ളികള്‍, സ്‌കുളുകള്‍, യൂനിവേഴ്സിറ്റികള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് ധരിക്കണം.

- പൂര്‍ണമായി വാക്സിന്‍ എടുത്ത 30 പേരില്‍ കൂടുതലും വാക്സിന്‍ എടുക്കാത്ത അഞ്ച് പേരില്‍ കൂടുതലും ഇന്‍ഡോര്‍ ചടങ്ങുകളില്‍ ഒത്തുചേരാന്‍ പാടില്ല.

- ഔട്ട്ഡോര്‍ ചടങ്ങുകളില്‍ പൂര്‍ണമായി വാക്സിന്‍ എടുത്ത 50 പേരില്‍ കൂടുതലും വാക്സിന്‍ എടുക്കാത്ത 10 പേരില്‍ കൂടുതലും ഒത്തുചേരാന്‍ പാടില്ല.

- അടച്ചിട്ടതും ഹോട്ടലുകള്‍ക്ക് അകത്തുള്ളതുമായ ഹാളുകളുടെ 30 ശതമാനം ശേഷിയില്‍ മാത്രമേ വിവാഹ പാര്‍ട്ടികള്‍ നടത്താവൂ. പൂര്‍ണമായി വാക്സിന്‍ എടുക്കാത്ത 20 പേര്‍ ഉള്‍പ്പെടെ പരമാവധി 250 പേര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കാവൂ. ഔട്ട്ഡോര്‍ വെഡ്ഡിംഗ് ഹാളുകളില്‍ പകുതി ശേഷിയില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. പൂര്‍ണമായി വാക്സിന്‍ എടുക്കാത്ത 50 പേര്‍ ഉള്‍പ്പെടെ 400 പേരില്‍ കൂടുതല്‍ ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കരുത്.

- സ്വകാര്യ ബോട്ടുകളില്‍ ശേഷിയുടെ 50 ശതമാനത്തില്‍ കൂടുതല്‍ പേരെ കയറ്റരുത്.
- ജിംനേഷ്യം, ട്രെയിനിംഗ് ക്ലബ്ബുകള്‍ എന്നിവ 75 ശതമാനം ശേഷിയില്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ.

- നഴ്സറികള്‍, ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ 75 ശതമാനം ശേഷിയില്‍ കൂടുതല്‍ കുട്ടികള്‍ പാടില്ല.

- ബീച്ചുകള്‍, കോര്‍ണിഷ്, പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ 30 പേരില്‍ കൂടുതല്‍ ഒത്തുചേരരുത്.

- സ്വകാര്യ വിദ്യാഭ്യാസ- പരിശീലന കേന്ദ്രങ്ങളില്‍ 75 ശതമാനം ശേഷിയില്‍ മാത്രമേ കുട്ടികള്‍ പാടുള്ളൂ.

- ക്ലീന്‍ ഖത്തര്‍ റെസ്റ്റോറന്റുകള്‍ക്കകത്ത് ശേഷിയുടെ 75 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിക്കാം.

- സിനിമാ തിയേറ്ററുകള്‍ 50 ശതമാനം ശേഷിയില്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ. എന്നുമാത്രമല്ല, 75 ശതമാനം പേരും പൂര്‍ണമായി വാക്സിന്‍ എടുത്തവരായിരിക്കുണം. പൂര്‍ണമായി വാക്സിന്‍ എടുക്കാത്തക്കാത്ത 25 ശതമാനത്തില്‍ കുട്ടികളും ഉള്‍പ്പെടും.

- ബാര്‍ബര്‍ ഷാപ്പുകള്‍ക്കും സലൂണുകള്‍ക്കും 75 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാമെങ്കിലും ഒരേ സമയം 12 വയസ്സിന് താഴെയുള്ള രണ്ട് കുട്ടികള്‍ അകത്തുണ്ടാവാന്‍ പാടില്ലെന്ന് നിബന്ധനയുണ്ട്.

- അമ്യൂസ്മെന്റ് പാര്‍ക്കുകളില്‍ മറ്റ് വിനോദ കേന്ദ്രങ്ങളിലും ഔട്ട്ഡോറില്‍ 75 ശതമാനം ശേഷിയിലും ഇന്‍ഡോറില്‍ 50 ശതമാനം ശേഷിയിലും മാത്രം പ്രവേശനം. പ്രവേശനത്തിന് വയസ്സ് പ്രശ്നമല്ല.


ഖത്തറിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള പുതിയ ക്വാറന്റൈന്‍ ഇളവുകള്‍ ഇന്ന് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ന് ഉച്ചക്ക് രണ്ട് മണി മുതല്‍ ദോഹയില്‍ വിമാനമിറങ്ങുന്ന യാത്രക്കാര്‍ക്കാണ് പുതിയ യാത്രാ നയം പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാകുക. മുഴുവന്‍ യാത്രക്കാരും പുറപ്പെടുന്നതിന് മുമ്പേ പ്രത്യേക സത്യവാംഗ് മൂലം ഒപ്പിട്ട് കൈയില്‍ കരുതണം. ഇന്ത്യയില്‍ നിന്ന് വരുന്ന വിസയുള്ളവര്‍ക്കും സന്ദര്‍ശകര്‍ക്കും രണ്ട് ദിവസത്തെ ക്വാറന്റൈന്‍ മതി. ഖത്തറില്‍ അംഗീകാരമുള്ള വാക്സിനുകളില്‍ ഏതെങ്കിലും ഒന്ന് പൂര്‍ണമായും എടുത്തവരാണെങ്കില്‍ ആണിത്. എന്നാല്‍, ഇന്ത്യയില്‍ വെച്ച് വാക്സിന്‍ എടുത്തവര്‍ ഖത്തറിലെത്തി രണ്ടാം ദിവസം ആന്റി ബോഡി ടെസ്റ്റ് നടത്തണം. പൂര്‍ണമായും വാക്സിന്‍ സ്വീകരിക്കാത്ത റെസിഡന്‍സ് വിസക്കാര്‍ക്ക് ഏഴു ദിവസം ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ആറാം ദിവസത്തെ പി.സി.ആര്‍ പരിശോധനാ ഫലം നെഗറ്റീവായാല്‍ ഏഴാം ദിനം പുറത്തിറങ്ങാം.

സന്ദര്‍ശക വിസയില്‍ കുട്ടികള്‍ക്കും യാത്രാനുമതി നല്‍കിയതാണ് പുതിയ യാത്രാ നിബന്ധനയിലെ സുപ്രധാന തീരുമാനം. പുതിയ നിയമപ്രകാരം വാക്സിന്‍ എടുക്കാത്ത 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക്, കോവിഡ് വാക്സിന്‍ സ്വീകരിച്ച മാതാപിതാക്കള്‍ക്കൊപ്പം ഖത്തറിലെത്താം. ഇവര്‍ക്കും രണ്ടു ദിവസമാണ് ക്വാറന്റൈന്‍. വാക്സിന്‍ എടുക്കാതെയോ ഭാഗികമായി മാത്രം വാക്സിന്‍ എടുത്തോ വരുന്ന രക്ഷിതാക്കള്‍ക്കൊപ്പം 12 വയസ്സിന് താഴെയുള്ള കുട്ടികളെ അനുവദിക്കില്ല. 12 വയസ്സിന് മുകളിലുള്ളവര്‍ പൂര്‍ണമായും വാക്സിന്‍ എടുത്തിട്ടില്ലെങ്കില്‍ രാജ്യത്തേക്ക് സന്ദര്‍ശക വസയില്‍ പ്രവേശനം അനുവദിക്കില്ല.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media