അറബിക്കടല്‍ ചുഴലിക്കാറ്റ്: കനത്ത മഴ പ്രതീക്ഷിച്ച് കേരളം; ഇടിയും മിന്നലും തുടരും; വരുംദിവസങ്ങള്‍ നിര്‍ണായകം
അറബിക്കടലില്‍ രൂപപ്പെടാന്‍ സാധ്യതയുള്ള ടൗട്ടേ ചുഴലിക്കാറ്റ് (Tauktae cyclone) കേരളത്തിലൂടെ കടന്നുപോകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. മെയ് 14ന് തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുകയും ഇത് ചുഴലിക്കാറ്റ് ആയി മാറുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പ്രവചനം. കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ലെങ്കിലും മെയ് 14, 15 തീയതികളില്‍ കേരളത്തില്‍ അതിശക്തമായ മഴയും ഉച്ചതിരിഞ്ഞ് വേനല്‍ മഴയുടെ ഭാഗമായി ഇടിമിന്നലും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തെക്ക് കിഴക്ക് അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായി ദിവസങ്ങള്‍ക്ക് മുന്‍പ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. മെയ് 14-ഓടെ ഇത് ശക്തമാകും. നിലവിലെ സാഹചര്യങ്ങളില്‍ മെയ് 16-ന് ഇത് ഒരു ചുഴലിക്കാറ്റായി മാറിയേക്കും. തെക്ക്, തെക്ക് - പടിഞ്ഞാറ് മേഖലയിലേക്കാണ് കാറ്റ് നീങ്ങുക. ലക്ഷദ്വീപ്, കേരളത്തിന്റെ തീരം, കര്‍ണാടകം, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് വീശുക. ഇംഗ്ലീഷ് ദിനപത്രം, ദ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച് ഗുജറാത്ത് സംസ്ഥാനത്തും പാകിസ്ഥാന്റെ തെക്കന്‍ പ്രദേശങ്ങളിലും കാറ്റ് വീശിയേക്കാം.മ്യാന്മര്‍ ആണ് ടൗട്ടേ എന്ന പേര് ചുഴലിക്കാറ്റിന് നല്‍കിയത്. ഉയര്‍ന്ന ശബ്ദത്തില്‍ ചിലയ്ക്കുന്ന ചെറിയ പല്ലിവര്‍ഗമായ ഗെക്കോ (gecko) യുടെ ബര്‍മീസ് പേരാണ് ടൗട്ടേ.
കേരളത്തില്‍ ചുഴലിക്കാറ്റ് വീശില്ലെന്നാണ് മെയ് 13ന് പുറത്തുവിടുന്ന മുന്നറിയിപ്പ്. പക്ഷേ, മെയ് 14, 15 തീയതികളില്‍ ന്യൂനമര്‍ദ്ദം കാരണം ശക്തമായ മഴ പെയ്യും. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഹെലികോപ്റ്റര്‍ തിരുവനന്തപുരത്ത് ഉണ്ടാകും.മഴയുടെ തോത് സാധാരണയോ കൂടുതലോ ആകും എന്നാണ് പ്രവചനം. മെയ് 13ന് അറബിക്കടല്‍ പ്രക്ഷുബ്ധം ആകും എന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. മെയ് 13ന് അര്‍ധരാത്രിയോടെ കേരള തീരത്ത് മീന്‍പിടിത്തം നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആരും കടലില്‍ പോകരുത്. നിലവില്‍ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ തിരിച്ചുവരണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കടലാക്രമണവും പ്രതീക്ഷിക്കുന്നുണ്ട്. അപകടകരമായ സാഹചര്യങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു.
ന്യൂനമര്‍ദ്ദവും വേനല്‍ മഴയും കാരണം കേരളത്തില്‍ മഴയും ഇടിമിന്നലും കൂടാനാണ് സാധ്യത. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ 200 മില്ലീമീറ്റര്‍ മഴ പ്രതീക്ഷിക്കുന്നുണ്ടെന്നാണ് കാലാവസ്ഥാ വെബ്‌സൈറ്റ്, വെതര്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. സഞ്ചാരപാതയില്‍ 80 കിലോമീറ്റര്‍ വേഗതയാണ് പ്രതീക്ഷിക്കുന്നത്. ഇത് ശനിയാഴ്ച്ചയ്ക്ക് ശേഷം 100 കിലോമീറ്റര്‍ എത്തിയേക്കുമെനനും വെതര്‍ വെബ്‌സൈറ്റ് പ്രവചിക്കുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ മാഡന്‍ - ജൂലിയന്‍ എന്നറിയപ്പെടുന്ന കാലാവസ്ഥ പ്രതിഭാസവും മഴ കൂടാന്‍ കാരണമാകും. ഉച്ച തിരിഞ്ഞുള്ള ശക്തമായ ഇടിമിന്നലും മഴയും അടുത്ത ദിവസങ്ങളിലും തുടര്‍ന്നേക്കും - സര്‍ക്കാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഴ ശക്തമായാലും ഓക്‌സിജന്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ സഞ്ചാര പാതയിലുള്ള മറ്റു സംസ്ഥാനങ്ങളും സമാനമായ മുന്‍കരുതലുകള്‍ കൈക്കൊണ്ടിട്ടുണ്ട്. ഗുജറാത്തില്‍ ചുഴലിക്കാറ്റ് കരതൊടുമെന്നാണ് പ്രവചനങ്ങള്‍. സൗരാഷ്ട്ര, കച്ച് മേഖലകളില്‍ കാറ്റ് വീശുമെന്നാണ് കരുതുന്നത്. ഇവിടങ്ങളില്‍ അടിയന്തരമായ രക്ഷാപ്രവര്‍ത്തനത്തിനുള്ള നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം എന്ന് ഗുജറാത്ത് സര്‍ക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കരതൊടുമ്പോള്‍ കാറ്റിന്റെ വേഗത 40 കിലോമീറ്റര്‍ വരെ കുറയുമെന്നാണ് ഗുജറാത്തിലെ പ്രവചനം. കര്‍ണാടകവും തമിഴ്‌നാടും മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.