ഗര്‍ഭഛിത്രത്തിനുള്ള സമയപരിധി 24 ആഴ്ചയായി ഉയര്‍ത്തി; കേന്ദ്രം വിജ്ഞാപനമിറക്കി
ദില്ലി: ഗര്‍ഭഛിദ്ര നിയമത്തില്‍ മാറ്റം വരുത്തി ആരോഗ്യ മന്ത്രാലയം വിജ്ഞാപനം ഇറക്കി. ഗര്‍ഭഛിദ്രം നടത്തേണ്ട സമയപരിധി 20 ആഴ്ചയില്‍ നിന്ന് 24 ആഴ്ചയായി ഉയര്‍ത്തി. ലൈംഗികാതിക്രമത്തിന് ഇരയായവര്‍ക്കും, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ക്കുമാണ് ഗര്‍ഭഛിദ്രത്തിന് കൂടുതല്‍ സമയം അനുവദിച്ചത്. നീക്കത്തെ സ്വാഗതം ചെയ്യുമ്പോഴും നിയമത്തിലെ ഇളവ് എല്ലാ സ്ത്രീകള്‍ക്കും ബാധകമാക്കണമെന്നാണ് വനിതാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ പാസാക്കിയ ഭേദഗതിക്കുള്ള വിജ്ഞാപനമാണ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം കണക്കിലെടുത്താണ് കേന്ദ്രം ഗര്‍ഭഛിദ്ര നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നത്.. ലൈംഗികാതിക്രമത്തിന് ഇരയായവര്‍, ഗര്‍ഭിണിയായിരിക്കെ വിവാഹബന്ധം വേര്‍പെടുത്തുകയോ, ഭര്‍ത്താവ് മരിക്കുകയോ ചെയ്തവര്‍, ഗുരുതര ശാരീരിക - മാനസിക പ്രശ്‌നങ്ങളുള്ളവര്‍, സര്‍ക്കാര്‍ പുനരധിവാസ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് ഗര്‍ഭഛിദ്രം 24 ആഴ്ചയ്ക്കുള്ളില്‍ വരെ നടത്താം എന്നതാണ് പ്രധാന ഭേദഗതി. നിലവിലെ പരിധിയായ ഇരുപത് ആഴ്ച്ചയില്‍ നിന്നാണ് ഇരുപത്തി നാലായി ഉയര്‍ത്തിയത്.
നിലവിലെ നിയമപ്രകാരം പന്ത്രണ്ട് ആഴ്ച്ചയ്ക്ക് മുകളിലുള്ളവരുടെ ഗര്‍ഭഛിദ്രം നടത്താന്‍ രണ്ട് ഡോക്ടര്‍മാരുടെ അനുമതി വേണം. ഈ പരിധിയിലും ഇളവ് നല്‍കിയിട്ടുണ്ട്. ഇനി ഇരുപത് ആഴ്ചയ്ക്കുള്ളിലുള്ള ഗര്‍ഭച്ഛിദ്രത്തിന് ഒരു ഡോക്ടറുടെ അനുമതി മതിയാകും. കുട്ടിയുടെയോ അമ്മയുടെയോ ജീവന്‍ അപകടത്തിലാകുന്ന സാഹചര്യത്തില്‍ 24 ആഴ്ചയ്ക്കു ശേഷം ഗര്‍ഭഛിദ്രം അനുവദിക്കും. എന്നാല്‍ സംസ്ഥാന തലത്തില്‍ രൂപീകരിച്ച മെഡിക്കല്‍ സമിതിയാകും ഇതില്‍ തീരുമാനമെടുക്കുക. ഗര്‍ഭിണിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ഗര്‍ഭഛിദ്രം അനുവദിക്കണോ വേണ്ടയോ എന്ന് സമിതി തീരുമാനിക്കും. അപേക്ഷ ലഭിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ സമിതി തീരുമാനം അറിയിക്കണം. എല്ലാ സുരക്ഷാ നടപടികളോടെയുമാണു ഗര്‍ഭഛിദ്രം നടക്കുന്നതെന്ന് സമിതി ഉറപ്പാക്കണം. കൗണ്‍സലിങ്ങും നല്‍കണം.