കേന്ദ്രം സംസ്ഥാനങ്ങളെ പറ്റിക്കുകയാണ്; ഇന്ധന വില നികുതിയില്‍ വിശദീകരണവുമായി ധനമന്ത്രി


തിരുവനന്തപുരം: സംസ്ഥാന ഇന്ധന നികുതി  കുറയ്ക്കില്ലെന്ന നിലപാടിലുറച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കൊവിഡ് കാലത്ത് പല സംസ്ഥാനങ്ങളും ഇന്ധന നികുതി കൂട്ടുകയും സെസ് കൊണ്ടുവരികയും ചെയ്തപ്പോഴും കേരളം അങ്ങനെ ചെയ്തിട്ടില്ലെന്നാണ് ധനമന്ത്രിയുടെ ഓര്‍മ്മപ്പെടുത്തല്‍. കേന്ദ്ര നികുതി വളരെ കൂടുതലാണെന്നും ഇത്രയും ഉയര്‍ന്ന തുക പിരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അവകാശമില്ലെന്നുമാണ് സംസ്ഥാന ധനമന്ത്രി പറയുന്നത്. 

കേന്ദ്രം സംസ്ഥാനങ്ങളെ പറ്റിക്കുന്നുവെന്നാണ് ബാലഗോപാലിന്റെ വാദം. സ്‌പെഷ്യല്‍ നികുതിയുടെ പേരില്‍ സംസ്ഥാനങ്ങളെ തഴയുകയാണ് കേന്ദ്രം ചെയ്യുന്നത്. ഇന്ധന വിലയുടെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പുകളിലെ തിരിച്ചടി മൂലമാണ് ഇപ്പോള്‍ വില കുറയ്ക്കാന്‍ തയ്യാറായതെന്നും ബാലഗോപാല്‍ ചൂണ്ടിക്കാട്ടുന്നു. 

2018ല്‍ ക്രൂഡിന്റെ വില 80.08 ആയിരുന്നു അപ്പോള്‍ കേന്ദ്ര നികുതി 17.98 രൂപ. പക്ഷേ ക്രൂഡിന്റെ വില മൂന്നിലൊന്നായികുറഞ്ഞപ്പോള്‍ കേന്ദ്രം നികുതി കൂട്ടി. പക്ഷേ കഴിഞ്ഞ ആറ് വര്‍ഷക്കാലവും കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ല. ഒരു തവണ പിണറായി സര്‍ക്കാര്‍ ഇന്ധന നികുതി കുറക്കുകയും ചെയ്‌തെന്നാണ് ബാലഗോപാല്‍ വിശദീകരിക്കുന്നത്. 

സംസ്ഥാനം കൊവിഡ് കാലത്ത് നിരവധി പാക്കേജ് നല്‍കി, അതിന് പുറമേയും കേരളം നിരവധി സാമൂഹ്യസുരക്ഷാപദ്ധതികള്‍ നടപ്പാക്കുന്നുണ്ട്, പക്ഷേ ഇതിനൊന്നും അര്‍ഹമായ വിഹിതം കേന്ദ്രം നല്‍കുന്നില്ലെന്നാണ് സംസ്ഥാനത്തിന്റെ പരാതി. ആകെ വരുന്ന വരുമാനത്തിന്റെ 41% സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടത് കിട്ടുന്നില്ലെന്നാണ് ആക്ഷേപം. എല്ലാ അര്‍ത്ഥത്തിലും കേന്ദ്രം സംസ്ഥാനങ്ങലെ പറ്റിക്കുകയാണ്. അതേ സമയം എണ്ണ കമ്പനികളുടെ ലാഭം കോടികളാണെന്നും മന്ത്രി പറയുന്നു. 

കേരളത്തിന്റെ നികുതി ഘടന കുറവാണെന്നാണ് ബാലഗോപാലിന്റെ വാദം. സംസ്ഥാന നികുതി കുറയ്ക്കണമെന്ന യുഡിഎഫ് വാദത്തെ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നികുതി കണക്കുകള്‍ വച്ചാണ് ബാലഗോപാല്‍ നേരിടുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പതിമൂന്ന് തവണ നികുതി കൂട്ടിയെന്നാണ് ഇടത് ധനമന്ത്രി പറയുന്നത്. നാല് തവണ മാത്രമാണ് യുഡിഎഫ് നികുതി കുറച്ചതെന്നും ബാലഗോപാല്‍ കണക്ക് നിരത്തി പറയുന്നു. 

വസ്തുതകള്‍ ഇതാണെന്നിരിക്കെ ബിജെപി ചെയ്യേണ്ടത് ചെയ്‌തെന്നും ഇനി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നുമാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്. ബിജെപിക്ക് സര്‍ട്ടിഫിക്കേറ്റ് കൊടുക്കുകയാണോ കെപിസിസി ചെയ്യേണ്ടതെന്ന് ബാലഗോപാല്‍ തിരിച്ചടിക്കുന്നു. 32 രൂപ കൂട്ടിയിട്ടാണ് ഇപ്പോള്‍ ഒമ്പത് രൂപ കുറച്ചതെന്ന് ബാലഗോപാല്‍ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. 

പെട്രോള്‍ ഡീസല്‍ നികുതി - കേന്ദ്ര നികുതി കണക്ക്

പെട്രോളിനും ഡീസലിനും നികുതി കുത്തനെ കൂട്ടിയാണ് കഴിഞ്ഞ ഏഴു വര്‍ഷവും എന്‍ഡിഎ സര്‍ക്കാര്‍ എല്ലാ പദ്ധതികളുടെയും പണം കണ്ടെത്തിയത്. എന്‍ഡിഎ അധികാരത്തില്‍ എത്തിയപ്പോള്‍ പെട്രോളിന് എക്‌സൈസ് നികുതി ഒമ്പത് രൂപ നാല്പത്തിയെട്ട് പൈസയായിരുന്നു ഇത് 32.90 പൈസയായിയിരുന്നു ഇന്നലെ വരെ. അഞ്ചു രൂപ ഇന്നലെ കുറഞ്ഞപ്പോള്‍ ഇത് 27.90 പൈസയായി. അതായത് ഇപ്പോഴും എന്‍ഡിഎ അധികാരത്തില്‍ എത്തിയപ്പോഴുണ്ടായിരുന്ന നിരക്കിന്റെ മൂന്നിരട്ടിയാണ് എക്‌സൈസ് തിരുവ. 

ഡീസലിന് 2014ലെ നികുതി 3 രൂപ 56 പൈസ. ഇപ്പോള്‍ പത്തു രൂപ കുറച്ചിട്ടും 21 രൂപ എണ്‍പത് പൈസ. അതായത് എന്‍ഡിഎ കാലത്തെ ഉയര്‍ച്ച ഇപ്പോഴത്തെ കണക്കു നോക്കിയാലും എഴിരട്ടി. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media