ടെഹ്‌റാന്‍: ഇസ്രയേലിന് നേരെ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തെത്തുടര്‍ന്ന് പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലായി. ഇസ്രയേലും തിരിച്ചടി ശക്തമാക്കിയ സാഹചര്യത്തില്‍ ഇറാഖ് തങ്ങളുടെ വ്യോമപാത 72 മണിക്കൂര്‍ നേരത്തേക്ക് പൂര്‍ണ്ണമായി അടച്ചു. ഏപ്രില്‍ മാസത്തിലെ വെടിനിര്‍ത്തലിന് ശേഷം ആദ്യമായി ഉണ്ടായ ഈ ആക്രമണത്തില്‍ ഇസ്രായേലില്‍ ഉടനീളം മണിക്കൂറുകളോളമാണ് അപായ സൈറണുകള്‍ മുഴങ്ങിയത്. ഇറാന്റെ അവിവേകത്തിന് കനത്ത തിരിച്ചടി നല്‍കുമെന്നും ഇറാനെ ചാരമാക്കുമെന്നും ഇസ്രായേല്‍ കടുത്ത ഭീഷണി മുഴക്കി. എന്നാല്‍ ഇസ്രായേല്‍ പ്രത്യാക്രമണം നടത്തരുതെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ അതീവ ഗുരുതരമായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പശ്ചിമേഷ്യയിലെ അമേരിക്കന്‍ സേന കടുത്ത ജാഗ്രതയിലാണ്.
ലബനനിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായാണ് ഇസ്രയേലിന് നേരെ ഇറാന്‍ അതിശക്തമായ മിസൈല്‍ ആക്രമണ പരമ്പര നടത്തിയത്. നിരവധി മിസൈലുകളാണ് ഇസ്രയേല്‍ ലക്ഷ്യമിട്ട് ഇറാന്‍ തൊടുത്തത്. ഇസ്രയേലിന്റെ വടക്കന്‍ പ്രദേശങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ കൂട്ടത്തോടെ തൊടുത്ത അനവധി മിസൈലുകള്‍ തങ്ങള്‍ വിജയകരമായി തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ഏത് തരത്തിലുള്ള വ്യോമാക്രമണങ്ങളെയും ചെറുക്കാന്‍ ഇസ്രയേല്‍ സേന സജ്ജമാണെന്നും ഇറാന് കനത്ത തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇസ്രായേല്‍ വ്യക്തമാക്കി എന്നാല്‍ ഇസ്രായേലിന്റെ ഭാഗത്തുനിന്ന് പ്രത്യാക്രമണം ഉണ്ടായാല്‍ ആക്രമണം കൂടുതല്‍ ശക്തമായി തുടരുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക നീക്കങ്ങള്‍ ശക്തമായതോടെ പശ്ചിമേഷ്യയില്‍ യുദ്ധഭീതിയും അതോടൊപ്പം അമേരിക്കന്‍ സേന അതീവ ജാഗ്രതയിലുമാണ്. യു എസ് കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടേക്കുമെന്ന സൂചനകളെത്തുടര്‍ന്ന് ജോര്‍ദാനിലെ അമേരിക്കന്‍ എംബസി തങ്ങളുടെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റില്‍ വലിയൊരു യുദ്ധസാഹചര്യം ഒഴിവാക്കാനുള്ള നയതന്ത്ര നീക്കങ്ങളും ഇതിനിടെ സജീവമാണ്.
ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ വ്യോമസേന നടത്തിയ വന്‍ വ്യോമാക്രമണമാണ് ഇറാനെ ആക്രമണത്തിന് പ്രേരിപ്പിച്ചത്. ജനവാസ മേഖലയായ ദഹിയേയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹിസ്ബുള്ളയുടെ പ്രധാന കമാന്‍ഡ് ആസ്ഥാനവും തന്ത്രപ്രധാനമായ ഭൂഗര്‍ഭ ഓപ്പറേഷന്‍ റൂമും ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ യുദ്ധവിമാനങ്ങളുടെ ആക്രമണം. ആക്രമണത്തില്‍ ഈ കേന്ദ്രം വിജയകരമായി തകര്‍ത്തതായി ഇസ്രായേല്‍ പ്രതിരോധ സേന അവകാശപ്പെട്ടിരുന്നു. ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശമായ ദഹിയേയില്‍ തുടര്‍ച്ചയായി അതിശക്തമായ സ്‌ഫോടനങ്ങളാണ് ഉണ്ടായത്. ജനവാസ മേഖലയിലെ കെട്ടിടങ്ങള്‍ക്ക് താഴെയാണ് ഹിസ്ബുള്ളയുടെ ഈ ഭൂഗര്‍ഭ ആസ്ഥാനം പ്രവര്‍ത്തിച്ചിരുന്നതെന്ന് ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തെത്തുടര്‍ന്ന് കിലോമീറ്ററുകളോളം ദൂരത്തില്‍ പുകപടലങ്ങള്‍ ഉയര്‍ന്നതായും നിരവധി കെട്ടിടങ്ങള്‍ പൂര്‍ണ്ണമായി തകര്‍ന്നതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മേഖലയില്‍ ഇപ്പോഴും കടുത്ത യുദ്ധസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.