സ്വകാര്യ വാഹനങ്ങൾക്ക് കേന്ദ്ര ഏകീകൃത റജിസ്ട്രേഷൻ 15 ന് ആരംഭിക്കും 


തിരുവനന്തപുരം ∙ സ്വകാര്യ വാഹനങ്ങൾക്കുള്ള സംസ്ഥാനാന്തര റജിസ്ട്രേഷൻ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ഭാരത് സീരീസ് (ബിഎച്ച് സീരീസ്) ഏകീകൃത റജിസ്ട്രേഷൻ 15 മുതൽ. ഇന്നലെ കേന്ദ്ര ഗതാഗതമന്ത്രാലയം ജോയിന്റ് സെക്രട്ടറി എല്ലാ സംസ്ഥാനത്തെയും ഗതാഗത വകുപ്പു പ്രതിനിധികളുമായി നടത്തിയ ഓൺലൈൻ യോഗത്തിൽ സംസ്ഥാന സർക്കാരുകൾ തങ്ങളുടെ ആശങ്ക വീണ്ടും കേന്ദ്രത്തെ അറിയിച്ചു. സംസ്ഥാനങ്ങളുടെ പരാതികളിൽ കേന്ദ്രം വഴങ്ങുകയാണെങ്കിൽ മാത്രം നടപടിക്രമങ്ങളിൽ മാറ്റം വരുത്തി പുതിയ ഉത്തരവിറക്കുന്നത് ഒരാഴ്ച കൂടി നീട്ടിവച്ചേക്കും.

എന്നാൽ കരട് ഉത്തരവ് നേരത്തേ സംസ്ഥാനങ്ങൾക്കു നൽകിയപ്പോൾ കേരളം ഉൾപ്പെടെ മുന്നോട്ടുവച്ച നിർദേശങ്ങൾ ഉൾപ്പെടുത്തിയാണ് അന്തിമ ഉത്തരവ് ഇറക്കിയതെന്നും ഇനി മാറ്റങ്ങൾ വേണമെങ്കിൽ തീരുമാനം നടപ്പാക്കിയ ശേഷം ആകാമെന്നുമാണു കേന്ദ്രനിലപാട്. വാഹനം വാങ്ങുന്നവർക്കു വലിയ സാമ്പത്തിക നേട്ടമാണെങ്കിലും സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നികുതി നഷ്ടമാണ് പ്രതിനിധികൾ ഉന്നയിച്ച പ്രധാന ആശങ്ക. ഇപ്പോൾ 15 വർഷത്തെ നികുതി ഒരുമിച്ച് അടയ്ക്കുന്നതാണ് രീതി. എന്നാൽ ബിഎച്ച് റജിസ്ട്രേഷനിൽ 2 വർഷത്തെ നികുതിയടച്ചാൽ മതി. ഇതോടെ സംസ്ഥാനത്തിന് ഒരുമിച്ചു കിട്ടുന്ന തുകയിൽ വലിയ കുറവുണ്ടാകും. കേരളത്തിൽ നികുതി വാഹന വിലയുടെ 9 മുതൽ 21% വരെയാണ് ഇൗടാക്കുന്നത്.

കേന്ദ്ര റജിസ്ട്രേഷൻ വരുമ്പോൾ 8% മുതൽ 12 % വരെ എന്നതാണു നികുതി പരിധി. മാത്രമല്ല കേരളത്തിൽ നികുതി ഏർപ്പെടുത്തുന്നത് വാഹന വിലയും ജിഎസ്ടിയും കോംപൻസേറ്ററി സെസും ചേർന്ന തുകയുടെ മുകളിലാണ് . 28% ആണു ജിഎസ്ടി . വാഹനത്തിന്റെ നീളത്തിനനുസരിച്ചുള്ള കോംപൻസേറ്ററി സെസ് 22% വരെയാണ് ഉടമയിൽ നിന്ന് ഇൗടാക്കുന്നത്. കേന്ദ്ര റജിസ്ട്രേഷനിൽ വാഹനവില മാത്രം കണക്കാക്കി അതിന്റെ മുകളിലാണ് നികുതി ഏർപ്പെടുത്തുന്നത്. ഇതോടെ ഉപയോക്താവിനു വലിയ ലാഭമുണ്ടാകും. ഇപ്പോൾ ബിഎച്ച് റജിസ്ട്രേഷൻ വാഹനം വാങ്ങാൻ അനുമതിയുള്ളവർ സൈനികർ, പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ടവർ, പൊതുമേഖലാ സ്ഥാപനങ്ങളിലെയും കേന്ദ്ര – സംസ്ഥാന ഓഫിസുകളിലെയും ജീവനക്കാർ,

ബാങ്ക് ജീവനക്കാർ, നാലോ അതിലേറെയോ സംസ്ഥാനങ്ങളിൽ ഓഫിസുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ എന്നിവർക്കാണ്. ഇക്കാര്യത്തിലും സംസ്ഥാനം ആശങ്കയറിയിച്ചു. ഇൗ ജീവനക്കാർ വാഹനം വാങ്ങി ഉടനെ മറിച്ചു വിൽക്കാൻ തയാറായാൽ ഉണ്ടാകുന്ന പ്രശ്നമാണു ചൂണ്ടിക്കാണിച്ചത്. വാങ്ങിയ ശേഷം വിൽക്കുന്നതിൽ സമയപരിധി വേണമെന്നും അങ്ങനെ വില്‍ക്കുകയാണെങ്കില്‍ മുഴുവന്‍ നികുതിയും ഇൗടാക്കണമെന്നുമുള്ള നിർദേശങ്ങളാണ് മുന്നോട്ടുവച്ചത്. ഇപ്പോൾ 5 വിഭാഗം ജീവനക്കാർക്കു മാത്രമാണു ബിഎച്ച് റജിസ്ട്രേഷന് അനുമതിയെങ്കിലും ഭാവിയിൽ എല്ലാം ഇതിലേക്കു മാറ്റാനാണു കേന്ദ്ര നീക്കം.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media