ദില്ലി: പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ച് ഒരാഴ്ച ആകുമ്പോള്‍ വ്യോമമേഖല ഭാഗികമായി തുറന്നിരിക്കുകയാണ്. പല വിമാന കമ്പനികളും സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. കൂടാതെ ഗള്‍ഫില്‍ പരീക്ഷകള്‍ വീണ്ടും മാറ്റി വെച്ചിട്ടുണ്ട്. ദുബായില്‍ നിന്നും റാസ് അല്‍ ഖൈമയില്‍ നിന്നും വിമാനങ്ങള്‍ അധിക സര്‍വ്വീസുകള്‍ നടത്തും. കോഴിക്കോട്, ബെംഗളൂരു, കൊച്ചി, മുംബൈ, ദില്ലി ഉള്‍പ്പടെ ഉള്ള സ്ഥലങ്ങളില്‍ നിന്ന് ഇന്ന് സര്‍വീസുകള്‍ ഉണ്ട്. മസ്‌ക്കറ്റിലേക്കും തിരിച്ചും കൂടുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ സര്‍വീസ് നടത്തു. റിലീഫ് ഫ്‌ളൈറ്റുകളും സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ഗള്‍ഫ് മേഖലയിലെ ഈ മാസം 11 വരെയുള്ള എല്ലാ സിബിഎസ്ഇ പരീക്ഷകളും മാറ്റിവെച്ചിരിക്കുകയാണ്. പന്ത്രണ്ടാം ക്ലാസില്‍ നാളെ നടക്കാനിരിക്കുന്ന പരീക്ഷയും മാറ്റിയിട്ടുണ്ട്.
അതിനിടെ, ഇറാന്റെ പ്രത്യാക്രമണ ശേഷി കുറഞ്ഞുവെന്ന അമേരിക്കന്‍ വാദത്തിനിടെ ബഹ്‌റൈനില്‍ ഇറാന്‍ ആക്രമണം നടത്തി. മനാമയിലെ ഒരു ഹോട്ടലും രണ്ട് അപ്പാര്‍ട്ട്‌മെന്റുകളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുവൈറ്റിലും ഇറാനിയന്‍ ആക്രമണം നടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസിനു നേരെ ഉണ്ടായ മിസൈല്‍ ആക്രമണം സൗദി തടയുകയും ചെയ്തു. ഒരാഴ്ച പിന്നിടുമ്പോഴും യുദ്ധം അവസാനിക്കുന്നില്ലെന്ന സൂചനയാണ് ഇരുപക്ഷത്തു നിന്നും വരുന്നത്. ഇറാനെതിരെ ഇറാഖിലെ കുര്‍ദിഷ് മേഖല വഴി കരയുദ്ധത്തിന് തയ്യാറെടുക്കുകയാണ് അമേരിക്ക. ലെബനോനില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെ കൂട്ടപ്പലായനവും തുടരുകയാണ്.
കൂടാതെ, ഇസ്രയേല്‍-അമേരിക്ക സംയുക്താക്രമണത്തില്‍ ഇറാനില്‍ മരണസംഖ്യ ഉയരുകയാണ്. ഇതുവരെ രാജ്യത്ത് 1230 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. പശ്ചിമേഷ്യയില്‍ ഏഴാം ദിവസമാണ് സംഘര്‍ഷം തുടരുന്നത്. ഇരു രാജ്യങ്ങളും തിരിച്ചടികളുമായി മുന്നോട്ട് പോവുകയാണ്. അതേസമയം, മിനാബിലെ സ്‌കൂളില്‍ 165 കുരുന്നുകളുടെ ജീവനെടുത്ത ആക്രമണം നടത്തിയത് അമേരിക്കയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇറാനിനെതിരെ ശക്തമായ ആക്രമണം തുടരുമെന്നാണ് അമേരിക്കയും ഇസ്രയേലും വ്യക്തമാക്കുന്നത്. എന്നാല്‍ ഇസ്രയേലും അമേരിക്കയും കരയുദ്ധം നടത്തിയാലും നേരിടുമെന്നാണ് ഇറാന്റെ മറുപടി. ഗള്‍ഫ് മേഖലയിലും ഇസ്രയേലിലും ഇറാന്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണം തുടരുകയാണ്.
r