ദില്ലി: മണിപ്പൂരിലെ ഇംഫാലിലെ മറ്റൊരു കൂട്ടബലാല്‍സംഗക്കേസിന്റെ വിവരങ്ങള്‍ കൂടി പുറത്ത്. ഇംഫാലില്‍ കാര്‍വാഷ് സെന്ററില്‍ ജോലി ചെയ്തിരുന്ന രണ്ട് സ്ത്രീകളെ ജനക്കൂട്ടം കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ട്. മേയ് നാലിന് നടന്ന സംഭവത്തില്‍ ഇതുവരെ അറസ്റ്റുണ്ടായിട്ടില്ല. ജനക്കൂട്ടത്തില്‍ സ്ത്രീകളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മണിപ്പൂരിലെ എല്ലാ കേസുകളും വിലയിരുത്താന്‍ കേന്ദ്രം നിര്‍ദേശം നല്‍കി. കൂട്ടബലാത്സംഗക്കേസില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന് വ്യക്തമായ സാഹചര്യത്തിലാണിത്. മണിപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത 6000ത്തിലധികം കേസുകള്‍ കേന്ദ്രം പരിശോധിക്കും.
മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിന് പിന്നാലെ മിസോറമില്‍ മെയ്ത്തി വിഭാഗക്കാര്‍ താമസിക്കുന്ന മേഖലയില്‍ സുരക്ഷ വര്‍ധിപ്പിച്ചു. സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നത് കണക്കിലെടുത്താണ് നടപടി. മിസോറമിലെ ഐസാവലിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. മണിപ്പൂരിലെ ലൈംഗികാതിക്രമത്തില്‍ കടുത്ത വിമര്‍ശനമാണ് നാഗ വിഭാഗം ഉന്നയിക്കുന്നത്. ഇത്തരം കൊടും ക്രൂരത അനുവദിക്കാനാക്കില്ലെന്ന് നാഗ എംഎല്‍എമാര്‍ പ്രതികരിച്ചു. ബിജെപിയിലെയും ബിജെപി സഖ്യകക്ഷി യിലെയും നാഗ എംഎല്‍എമാരാണ് കടുത്ത അതൃപ്തി പരസ്യമാക്കിയത്. സാഹചര്യം നിയന്ത്രണ വിധേയമല്ലെന്നുംം നാളെ ആക്രമിക്കപ്പെടുന്നത് നാഗസ്ത്രീകള്‍ ആയിരിക്കാം എന്നും എംഎല്‍എമാര്‍ പറഞ്ഞു. മെയ്‌ത്തെയ് - കുക്കി കലാപത്തില്‍ ഇത് ആദ്യമായാണ് നാഗ വിഭാഗം ശക്തമായ പ്രതികരണം നടത്തുന്നത്. മണിപ്പൂരിലെ പ്രബല വിഭാഗമാണ് നാഗ. അതിനിടെ, ഭര്‍ത്താവിനെയും ഇളയമകനെയും അക്രമികള്‍ കൊന്നെന്ന് ചൗബാലില്‍ പീഡനത്തിനിരയായ സ്ത്രീയുടെ അമ്മ രംഗത്തെത്തി.