രാജ്യത്ത് കൊവിഡ് വകഭേദങ്ങളുടെ വ്യാപനം കൂടുന്നതായി കേന്ദ്രആരോഗ്യ മന്ത്രാലയം.
ന്യൂഡെല്‍ഹി: രാജ്യത്ത് കൊവിഡ് വകഭേദങ്ങളുടെ വ്യാപനം കൂടുന്നതായി കേന്ദ്രആരോഗ്യ മന്ത്രാലയം. ഡെല്‍റ്റയെക്കാള്‍ അപകടകാരിയായ ലാംബ്ഡ വകഭേദത്തിനെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. ഇതിനിടെ എംബിബിഎസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ആയുഷ് ചികിത്സാ രീതിയിലുള്ള പരിശീലനം നിര്‍ബന്ധമാക്കി മെഡിക്കല്‍ കമ്മീഷന്‍ മാര്‍ഗ്ഗരേഖ പുറത്തിറക്കി.
ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ്, കാപ്പ, ആല്‍ഫ തുടങ്ങിയ കൊവിഡിന്റെ വകഭേദങ്ങള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം. രാജ്യത്തെ 174 ജില്ലകളില്‍ കൊവിഡിന്റെ പുതിയ വകഭേദങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ത്രിപുരയില്‍ പരിശോധന നടത്തിയ 151 സാമ്പിളുകളില്‍ 138 എണ്ണത്തില്‍ ഡെല്‍റ്റ പ്ലസിന്റെ സന്നിധ്യം കണ്ടെത്തി. ഉത്തര്‍പ്രദേശില്‍ നിന്ന് പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 80 ശതമാനത്തില്‍ ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചു. ആല്‍ഫ, കാപ്പ , എന്നീ വകഭേദങ്ങളും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ കണ്ടെത്തിയിട്ടുണ്ട്. കൊവിഡിന്റെ ലാംഡ വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഇതിനെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ലോകത്ത് മുപ്പത് രാജ്യങ്ങളിലാണ് ഇതുവരെ ലാംബ്ഡ സ്ഥിരീകരിച്ചിട്ടുളളത്.
അതിനിടെ, രാജ്യത്ത് 24 മണിക്കൂറിനിടെ 42766 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന മരണനിരക്ക് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ആയിരത്തിന് മുകളിലെത്തി. 1206 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ചു മരിച്ചത്. ഇതിനിടെ എംബിബിഎസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ആയുഷ് ചികിത്സാ രീതികളില്‍ പരിശീലനം നിര്‍ബന്ധമാക്കിക്കൊണ്ട് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ മാര്‍ഗ്ഗനിര്‍ദേശം പുറത്തിറക്കി.. മെഡിക്കല്‍ കമ്മീഷന്റെ ഇന്റണ്‍ഷിപ്പിനുള്ള പുതുക്കിയ കരട് മാര്‍ഗ്ഗനിര്‍ദേശ രേഖയിലാണ് ഈ കാര്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. എംബിബിഎസ് പൂര്‍ത്തിയാക്കിയ അതേ സ്ഥാപനത്തില്‍ ആയൂഷ് ചികിത്സാ രീതികളായ ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, യോഗ എന്നിവയില്‍ ഏതെങ്കിലുമൊന്നില്‍ ഒരാഴ്ച്ച പരിശീലനം നേടിയിരിക്കണമെന്നാണ് നിര്‍ദേശം.