രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗലക്ഷണം
മരുതോങ്കരയില്‍ നിപ ബാധിച്ചു മരിച്ച 47കാരന്റെ റൂട്ട് മാപ്പ് തയ്യാറായി
കോഴിക്കോട്: കോഴിക്കോട്ട് രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി നിപ രോഗലക്ഷണം. ഇവരുടെ സാമ്പിളുകള്‍ പൂനെയിലേക്ക് അയച്ചു. അതേസമയം, മരുതോങ്കരയില്‍ നിപ ബാധിച്ചു മരിച്ച 47കാരന്റെ റൂട്ട് മാപ് പുറത്തുവിട്ടു. ഓഗസ്റ്റ് 22 നാണ് മരിച്ചയാള്ക്ക് ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്.
ആഗസ്റ്റ് -23 വൈകീട്ട് 7 മണിക്ക് തിരുവള്ളൂര്‍ കുടുംബ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് ഓഗസ്റ്റ് -25 11 മണിക്ക് മുള്ളംകുന്ന് ഗ്രാമീണ ബാങ്ക് സന്ദര്‍ശിച്ചു. ഇതേ ദിവസം 12:30 കള്ളാട് ജുമാ മസ്ജിദ് സന്ദര്‍ശിച്ചതായും റൂട്ട് മാപ്പിലുണ്ട്. ആഗസ്റ്റ് -26 രാവിലെ 11 മുതല്‍ 1:30 വരെ കുറ്റ്യാടി ഡോ.ആസിഫലി ക്ലിനിക്കില്‍, ആഗസ്റ്റ് - 28 രാത്രി 09:30 ന് തൊട്ടില്‍പാലം ഇഖ്ര ആശുപത്രിയില്‍, ആഗസ്റ്റ് 29- അര്‍ദ്ധരാത്രി 12 ന് കോഴിക്കോട് ഇഖ്ര ആശുപത്രിയില്‍, ആഗസ്റ്റ് -30 ന് ആശുപത്രിയില്‍ വെച്ച് മരിച്ചു.-ഇത്തരത്തിലാണ് റൂട്ട് മാപ്പിലുള്ളത്. അതേസമയം, മരുതോങ്കരയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നു പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് പറഞ്ഞു. ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ടൈന്‍മെന്റ് സോണുകളില്‍ ആര്‍ ആര്‍ ടികളെ നിയോഗിച്ചിട്ടുണ്ട്. മരിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
കേരളത്തിലെ നിപ വ്യാപന സാഹചര്യം നിരീക്ഷിച്ച് കേന്ദ്രം. ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം സംസ്ഥാനം സന്ദര്‍ശിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ ഇടപെടലുകള്‍. ഐസിഎംആറില്‍ നിന്നുള്ള പ്രത്യേക സംഘവും കേരളത്തിലെത്തിയിട്ടുണ്ട്. ഒരേ മേഖലയില്‍ രോഗം ആവര്‍ത്തിച്ച് സ്ഥിരീകരിക്കുന്നത് കേന്ദ്രം ഗൗരവത്തോടെയാണ് കാണുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തിന് എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു. അതിനിടെ, നിപ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതല യോഗം വിളിച്ചു. വൈകിട്ട് നാലരയ്ക്ക് ഓണ്‍ലൈന്‍ ആയിട്ടാണ് യോഗം ചേരുക.അഞ്ച് മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും.