കൊച്ചി: ആലപ്പുഴ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി. സംഭവത്തില്‍ മുദ്രാവാക്യം വിളിച്ചവര്‍ക്ക് മാത്രമല്ല, പരിപാടിയുടെ സംഘാടകര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.അതേസമയം, പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചിലെ വിദ്വേഷ മുദ്രാവാക്യം വിളി ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഹൈക്കോടതിയുടെ പരാമര്‍ശം ഉണ്ടായി വൈകാതെ തന്നെ കേസുമായി ബന്ധപ്പെട്ട 24 പേര്‍ കൂടി കസ്റ്റഡിയില്‍ ആയിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ആളുകളെ തിരിച്ചറിഞ്ഞിരിക്കുന്നത്. മുദ്രാവാക്യം ഏറ്റുവിളിച്ചവരാണ് കസ്റ്റഡിയിലായിരിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ട്, ബജ്രംഗദള്‍ റാലികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ മുന്‍പാകെ വന്ന ഹര്‍ജി പരിഗണിക്കവേയാണ് ഈ പരാമര്‍ശമുണ്ടായിരിക്കുന്നത്.അതേസമയം, പ്രകടനത്തിലെ വിദ്വേഷ മുദ്രാവാക്യ കേസില്‍ കുട്ടിയുടെ പിതാവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിമാക്കി. കൊച്ചി തോപ്പുംപടി സ്വദേശിയായ കുട്ടിയുടെ കുടുംബമാണ് ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണം ഈരാറ്റുപേട്ടയിലേക്കും വ്യാപിപ്പിച്ചു. കുടുംബം ഒളിവില്‍ പോയതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നീക്കം.
അതേസമയം, സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസിന് കുട്ടിയെ തിരിച്ചറിയാന്‍ സാധിച്ചത്. ഇതില്‍ കടുത്ത ഭാഷയിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. പിന്നീട്, പോലീസ് സംഘം കൊച്ചി തോപ്പുംപടിക്ക് സമീപമുള്ള വീട്ടിലേക്ക് എത്തിയെങ്കിലും വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. കുട്ടിയുടെ പിതാവ് പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. പിതാവ് തന്നെയാണ് ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനത്തിന് കുട്ടിയെ കൊണ്ടുവന്നത്.