തമിഴ്‌നാട്ടിൽ നാളെ സ്കൂളുകൾ തുറക്കും; സര്‍ക്കാര്‍ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര
ചെന്നൈ: നാളെ സ്‌കൂളുകള്‍ തുറക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര. ഐഡന്റിറ്റി കാര്‍ഡ് കാണിക്കുന്ന വിദ്യാര്‍ഥികള്‍ക്കു നാളെ മുതല്‍ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗതാഗതമന്ത്രി ആര്‍എസ് രാജകണ്ണപ്പന്‍ അറിയിച്ചു.
ബസ് പാസുകള്‍ ലഭ്യമാവുന്നതു വരെ യൂണിഫോം ധരിച്ച കുട്ടികള്‍ക്കു സൗജന്യ യാത്ര അനുവദിക്കണമെന്നു നിര്‍ദേശിച്ചതായി മന്ത്രി അറിയിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു പുറമേ സര്‍ക്കാര്‍ കോളജുകള്‍, പോളിടെക്‌നിക്കുകള്‍, ഐടിഐകള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്നവര്‍ക്കും സൗജന്യ യാത്ര നടത്താം. ഒന്‍പതു മുതല്‍ പ്ലസ് തു വരെയുള്ള ക്ലാസുകളാണ് നാളെ തുടങ്ങുന്നത്.
കേരളത്തില്‍നിന്ന് എത്തുന്ന വിദ്യാര്‍ഥികള്‍ ആര്‍ടി പിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടി പിസിആര്‍ സര്‍്ട്ടിഫിക്കറ്റ് ആണ് വേണ്ടത്.
മഹാരാഷ്ട്രയിൽ കോവിഡ് കുറവുള്ള ഗ്രാമീണ മേഖലയിൽ സ്കൂളുകൾ തുറന്നു. ഹിമാചൽപ്രദേശ്, പഞ്ചാബ്, ഛത്തീസ്ഗഡ്, ഹരിയാന, യുപി, ഒഡീഷ, ഉത്തരാഖണ്ഡ്, തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്കൂളുകൾ ഇതിനോടകം തന്നെ തുറന്നു കഴിഞ്ഞു.
രാജസ്ഥാൻ ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ 50% വിദ്യാർഥികളുമായി ആഴ്ചയിൽ 6 ദിവസം ക്ലാസുകൾ നടത്താനാണു തീരുമാനം. ഇതിനൊപ്പം തന്നെ ഓൺലൈൻ ക്ലാസുകളും തുടരും. ഡൽഹിയിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളും കോളജുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ബുധനാഴ്ച തുറക്കും. 6–8 ക്ലാസുകൾ സെപ്റ്റംബർ 8നാണ് ആരംഭിക്കുക.