മാവേലിത്തവളയെ ഇരയാക്കുന്ന വിരുതന്മാര്‍
കോഴിക്കോട്: വര്‍ഷത്തിലൊരിക്കല്‍ ഭൂമിക്കടിയില്‍ നിന്ന് മൂന്നു മണിക്കൂര്‍ മാത്രം പുറത്തു വരുന്ന ഒരൂ ജീവിയുണ്ട്. അതാണ് മാവേലി തവള. വേനലില്‍ വറ്റിപ്പോയ ചെറുവെള്ളച്ചാട്ട പ്രദേശങ്ങളില്‍ പുതുമഴ പെയ്യുമ്പോളാണ് ഇവ പുറത്തുവരുക. ഇണ ചേരാനാണ് മാവേലി തവളകള്‍ പുറത്തു വരുന്നത്. ആണ്‍തവള പ്രത്യേക ശബ്ദം പുറപ്പെടുവിച്ച് ഇണയെ ആകര്‍ഷിക്കും. ഇണ ചേര്‍ന്ന ശേഷം മുട്ടകള്‍ വെള്ളത്തില്‍ നിക്ഷേപിച്ച് ഭൂമിക്കടിയിലേക്ക് തിരിച്ചു പോകും. പൊത്തുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മുട്ടകള്‍ വിരിഞ്ഞുണ്ടാകുന്ന വാല്‍മാക്രികളും ഭൂമിക്കടിയിലേക്കു തന്നെ പോകും. പാതാള തവളയെന്നും ഇവയെ വിളിക്കാറുണ്ട്.
അപൂര്‍വ്വമായി ഭൂമിക്കു മുകളില്‍ വിരുന്നെത്തുന്ന മാവേലിത്തവളകളെ അവയുടെ വരവു കാത്തിരുന്ന് ഭക്ഷണമാക്കുന്ന രണ്ടു വിരുതന്മാരുണ്ട്. നീര്‍ക്കോലിയും, മീന്‍ കൂമനും, ആവാസ വ്യവസ്ഥയിലെ ഈ വിസ്മയം അന്താരാഷ്ട്ര ജേണലായ ഹെര്‍പ്പറ്റോളജി നോട്‌സില്‍ പ്രസിദ്ധീകരിച്ചു.
ഭൂപ്രതലത്തിലേക്ക് വരുമ്പോള്‍ ഒരടിയോളം താഴെ വച്ച് ആണ്‍ മാവേലിത്തവള പ്രത്യേക ശബ്ദം പുറപ്പെടുവിക്കും. ഈ ശബ്ദമാണ് മീന്‍ കൂമനെ ആകര്‍ഷിക്കുന്നത്. ഭൂമിക്കടയില്‍ നിന്ന്് മാവേലിത്തവളകള്‍ എത്തുന്നതിന്റെ ചലനം തിരിച്ചറിഞ്ഞാണ് നീര്‍ക്കോലിയെത്തുന്നത്. കേരള വനഗവേഷണ സ്ഥാപനത്തിലെ ഗവേഷകനും സുവോളജിക്കല്‍ സര്‍വേ ഓഫ് ലണ്ടന്‍ എഡ്ജ് ഫെലോയുമായ സന്ദീപ് ദാസ്, വനഗവേഷണ സ്ഥാപനത്തിലെ മുന്‍ ഡയറക്റ്റര്‍ ഡോ. പി.എസ്. ഈസ, ആറളം വന്യജീവി സങ്കേതത്തിലെ ബയോളജിസ്റ്റ് നിതിന്‍ ദിവാകര്‍, ഡല്‍ഹി സര്‍വകലാശാല അസി. പ്രൊഫസര്‍ ആശിഷ് തോമസ്, സുവോളജി സൊസൈറ്റി ഓഫ് ലണ്ടനിലെ ഉരഗവിഭാഗം ക്യൂറേറ്റര്‍ ബെഞ്ചമിന്‍ ടോപ്പ്‌ലി എന്നിവടങ്ങുന്ന സംഘമാണ് ഇരപിടിയരുടെ ഈ വിവരങ്ങള്‍ പുറത്തു വിട്ടത്.
കേരളത്തില്‍ കണ്ണൂര്‍ മുതല്‍ കൊല്ലം വരെയുള്ള പശ്ചിമ ഘട്ടത്തിലും തമിഴ്‌നാട്ടിലെ ചുരുക്കം സ്ഥലങ്ങളിലുമാണ് മാവേലിത്തവളകളുള്ളത്. ലോകത്ത് മറ്റൊരിടത്തും ഇവയെ കണ്ടെത്തിയിട്ടില്ല. അതുകൊണ്ടു തന്നെ മാവേലിത്തവളയെ സംസ്ഥാന ഉഭയജീവി ആക്കാനുള്ള ശുപാര്‍ശ വൈല്‍ഡ് ലൈഫ് അഡൈ്വസറി ബോര്‍ഡ് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.