ചന്ദ്രാപൂര്‍: പൊലീസുകാരനായ അച്ഛനെ മില്‍ക്ക് ഷേയ്ക്കില്‍ വിഷം കൊടുത്ത് കൊലപ്പെടുത്തി പൊലീസുകാരിയായ മകള്‍. മൂന്ന് വര്‍ഷത്തിന് ശേഷമാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരില്‍ 2023ല്‍ നടന്ന കൊലപാതകത്തിന്റെ വിവരം മൂന്ന് വര്‍ഷത്തിന് ശേഷമാണ് പുറത്ത് വരുന്നത്. മഹാരാഷ്ട്ര പൊലീസിലെ ഉദ്യോഗസ്ഥനായിരുന്ന 45കാരന്‍ ജയന്ത് ബല്ലാവര്‍ ആണ് മകള്‍ നല്‍കിയ മില്‍ക് ഷെയ്ക് കുടിച്ച് മരിച്ചത്.ജയന്തിന്റെ മകള്‍ ആര്യയും മഹാരാഷ്ട്ര പൊലീസിലായിരുന്നു ജോലി ചെയ്തിരുന്നത്. ചന്ദ്രാപൂരിലെ ജില്ലാ കളക്ടറുടെ ഓഫീസില്‍ ഡ്യൂട്ടിക്കിടെ ജയന്ത് തലകറങ്ങി വീഴുകയും മരണപ്പെടുകയുമായിരുന്നു.
അന്ന് ഇത് പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്നുള്ള മരണമെന്നാണ് രേഖപ്പെടുത്തിയത്. കൊലപാതകമാണെന്ന സംശയമൊന്നും ഇല്ലാതിരുന്നതുകൊണ്ട് പൊലീസ് കേസ് ക്ലോസ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ കൃത്യമായി പ്ലാന്‍ ചെയ്ത് നടപ്പാക്കിയ ഒരു കൊലപാതകമായിരുന്നു ഇതെന്ന് പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. ആര്യ ബല്ലാവറും ആഷിഷ് ഷെഡ്‌മേകെ എന്നയാളും 2022 മുതല്‍ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ അച്ഛന്‍ ജയന്ത് ശക്തമായി എതിര്‍ത്തു. ഇതോടെയാണ് പ്രണയത്തിന് തടസ്സമായി നിന്ന അച്ഛനെ ഇല്ലാതാക്കാന്‍ ഇരുവരും ചേര്‍ന്ന് പദ്ധതിയിട്ടത്.വിഷം സംഘടിപ്പിക്കാനായി ആര്യ തന്റെ ബന്ധുവായ ചൈതന്യ ഗെഡാമിന് 5000 രൂപ നല്‍കി. മറ്റൊരാളാണ് ഇയാള്‍ക്ക് വിഷം എത്തിച്ചു കൊടുത്തത്. അന്ന് രാവിലെ ആര്യ ഈ വിഷം മില്‍ക് ഷെയ്കില്‍ കലര്‍ത്തി അച്ഛന് കുടിക്കാന്‍ കൊടുക്കുകയായിരുന്നു. മരണശേഷം പോസ്റ്റ്മോര്‍ട്ടം നടത്താതിരുന്നത് കൊണ്ട് ആര്‍ക്കും സംശയമൊന്നും തോന്നിയില്ല.
ജയന്തിന്റെ മരണശേഷം ആര്യയും ആഷിഷും വിവാഹിതരായി. എന്നാല്‍ ഇവരുടെ ദാമ്പത്യത്തില്‍ പെട്ടെന്ന് തന്നെ പ്രശ്‌നങ്ങള്‍ തുടങ്ങി. മോശം പെരുമാറ്റത്തെ തുടര്‍ന്ന് ആഷിഷിനെ പൊലീസ് ട്രെയിനിങ്ങില്‍ നിന്ന് പുറത്താക്കി. നിരാശയായ ആര്യ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാതെ സ്വന്തം വീട്ടില്‍ തന്നെ നിന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ സ്ഥിരം വഴക്കായിരുന്നു. കഴിഞ്ഞ ആഴ്ച ദേഷ്യം സഹിക്കാനാവാതെ ആഷിഷ് നേരെ പൊലീസ് സ്റ്റേഷനിലെത്തി എല്ലാം തുറന്നുപറയുകയായിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് തന്റെ ഭാര്യയാണ് അച്ഛനെ വിഷം കൊടുത്ത് കൊന്നതെന്നും, കസിന്‍ വഴിയാണ് വിഷം സംഘടിപ്പിച്ചതെന്നും ആഷിഷ് പൊലീസിനോട് വെളിപ്പെടുത്തി. ആഷിഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ആര്യ ബല്ലാവര്‍, ഭര്‍ത്താവ് ആഷിഷ് ഷെഡ്‌മേകെ, കസിന്‍ ചൈതന്യ ഗെഡാം, വിഷം നല്‍കിയ നാലാമന്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലുപേരും നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്