ദില്ലി: ജയിലിലായാല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ച് അമിത് ഷാ. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയിലാണ് അമിത് ഷാ ബില്‍ പൂര്‍ണമായും അവതരിപ്പിച്ചത്. നേരത്തെ കയ്യാങ്കളി നടന്ന സാഹചര്യത്തില്‍ ലോക്‌സഭയില്‍ അമ്പതോളം മാര്‍ഷല്‍മാരെ നിരത്തിയാണ് അമിത് ഷാ ബില്‍ അവതരണം പൂര്‍ത്തിയാക്കിയത്. മാര്‍ഷല്‍മാരെ അണിനിരത്തിയതോടെ ഇവര്‍ക്കെതിരെ കൂവിവിളിച്ച് പ്രതിപക്ഷം രം?ഗത്തെത്തി. അതിനിടെ അമിത് ഷാ ബില്ല് അവതരിപ്പിച്ചു പൂര്‍ത്തിയാക്കുകയായിരുന്നു. ബില്‍ അവതരണത്തിന് ശേഷം ലോക്‌സഭ 5 മണിവരെ നിര്‍ത്തിവച്ചു. പുതിയ സഭയില്‍ ആദ്യമായാണ് മാര്‍ഷല്‍മാരെ നിയോഗിക്കുന്നത്.
നാടകീയ രം?ഗങ്ങളാണ് ലോക്‌സഭയില്‍ അരങ്ങേറിയത്. മൂന്നാം നിരയില്‍ ഇരുന്നായിരുന്നു അമിത് ഷാ ബില്ലവതരിപ്പിച്ചത്. ബില്ല് അവതരിപ്പിച്ചതിന് ശേഷം ഇരുപക്ഷവും സ്പീക്കര്‍ക്ക് പരാതി നല്‍കി. അമിത് ഷായെ ആക്രമിച്ചെന്നാണ് ബിജെപിയുടെ പരാതി. വനിത എംപി നിതാലി ബാഗിനെ കേന്ദ്രമന്ത്രി രവനീത് ബിട്ടു മുറിവേല്പിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസും പരാതി നല്‍കി. പേപ്പറിനുള്ളില്‍ പ്രതിപക്ഷം കല്ല് പൊതിഞ്ഞു കൊണ്ട് വന്നെന്ന് ബിജെപിയും ആരോപിച്ചു. അമിത് ഷാ സംസാരിച്ചപ്പോള്‍ മൈക്ക് പിടിച്ചു തകര്‍ക്കാന്‍ നോക്കിയെന്നും പരാതിയിലുണ്ട്. അതേസമയം, അംഗങ്ങള്‍ക്കെതിരെ സ്പീക്കര്‍ നടപടി എടുക്കുന്ന കാര്യം ആലോചിക്കുകയാണ്.
ബില്ല് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണെന്ന് ഒവൈസിയും ഭരണഘടനയെ തകര്‍ക്കുന്ന ബില്ലെന്ന് മനീഷ് തിവാരിയും പ്രതിഷേധമറിയിച്ചു. സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള കടന്നുകയറ്റമാണ്. പാര്‍ലമെന്ററി ജനാധിപത്യത്തെ തകര്‍ക്കുന്ന ബില്ലാണെന്നും പ്രതിപക്ഷം ആഞ്ഞടിച്ചു. നടുത്തളത്തില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബില്ല് കീറിയെറിഞ്ഞു. ബില്ല് അംഗങ്ങള്‍ക്ക് നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയ എന്‍കെ പ്രേമചന്ദ്രന്‍ എംപി എന്തിനാണ് അനാവശ്യ തിടുക്കമെന്നും ചോദിച്ചു. ഫെഡറല്‍ സംവിധാനം തകര്‍ക്കുന്നതാണ് ബില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലും പ്രതികരിച്ചു.