ടെഹ്‌റാന്‍: പശ്ചിമേഷ്യയെ സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് തള്ളിവിട്ട് ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ആരംഭിച്ച സംയുക്ത സൈനിക നടപടികള്‍ അറുപതാം ദിവസത്തിലേക്ക്. ഫെബ്രുവരി 28ന് പുലര്‍ച്ചെ 'ഓപ്പറേഷന്‍ എപിക് ഫ്യൂറി' എന്ന പേരില്‍ അമേരിക്കയും ഇസ്രയേലും തുടങ്ങിയ സൈനികാക്രമണം രാജ്യത്ത് തന്നെ വലിയ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്. ഇറാന്റെ ആണവ ശേഷി ഉന്മൂലനമാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് പെന്റഗണ്‍ മേധാവി പീറ്റ് ഹെഗ്‌സെത്ത് ജനപ്രതിനിധി സഭയില്‍ പറഞ്ഞത്. ആക്രമണം ഇറാനെ തീര്‍ത്തും ദുര്‍ബലമാക്കിയെന്നും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അവകാശപ്പെട്ടു. ഇറാനുമായുള്ള യുദ്ധത്തിനായി അമേരിക്ക ഇതുവരെ 25 ബില്യണ്‍ ഡോളര്‍ (ഏകദേശം 2.08 ലക്ഷം കോടി രൂപ) ചിലവാക്കിയതായും പെന്റഗണ്‍ വെളിപ്പെടുത്തി.
ബുധനാഴ്ച നടന്ന ഹൗസ് ആംഡ് സര്‍വീസസ് കമ്മിറ്റിയിലാണ് പീറ്റ് ഹെഗ്‌സെത്ത് യുദ്ധത്തിന്റെ ആദ്യ ഔദ്യോഗിക ചെലവ് കണക്കുകള്‍ പുറത്തുവിട്ടത്. ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നത് തടയാന്‍ ഏത് വിലയും നല്‍കാന്‍ അമേരിക്ക തയ്യാറാണെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. ഹോര്‍മൂസ് നാവിക ഉപരോധവും തുടരുമെന്ന് പറഞ്ഞ ഹെഗ്‌സെത്ത് യുദ്ധം എന്ന് അവസാനിക്കും എന്നതിന് വ്യക്തത നല്‍കിയില്ല. എന്നാല്‍ രാജ്യത്തെ എണ്ണക്കിണറുകള്‍ക്ക് ഒന്നും സംഭവിക്കില്ലെന്നും വേണമെങ്കില്‍ ലൈവ് സ്ട്രീമിങ് നടത്തി കാണിക്കാമെന്നും ഇറാന്‍ മറുപടി നല്‍കി. അതേസമയം യുദ്ധത്തിന്റെ സാമ്പത്തിക ഭാരം ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുവെന്ന വിമര്‍ശനവുമായി ഡെമോക്രാറ്റുകള്‍ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്.