മരങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുമോ?
 



റേഡിയോ സയന്‍സിന്റെ പിതാവായി അറിയപ്പെടുന്ന ഇന്ത്യന്‍വംശജമായ ശാസ്ത്രജ്ഞന്‍ സര്‍ ജഗദീഷ് ചന്ദ്രബോസാണ് സസ്യങ്ങള്‍ക്കും ജീവനുണ്ടെന്ന് തെളിയിച്ചത്. സസ്യങ്ങളുടെ അനുനിമിഷമുള്ള വളര്‍ച്ചയും അവയുടെ പ്രതികരണങ്ങളും മനസ്സിലാക്കാന്‍ സഹായിക്കുന്ന 'ക്രെസ്‌കോഗ്രാഫ്' എന്ന ഉപകരണം കണ്ട് പിടിച്ച് സസ്യശാസ്ത്രമേഖലയ്ക്ക് അദ്ദേഹം അതുല്യമായ സംഭവന നല്‍കി. അപ്പോഴും മരങ്ങള്‍ക്ക് ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ചലിക്കാനുള്ള കഴിവുണ്ടെന്നതിന് തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍, കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ മരങ്ങള്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പങ്കുവച്ചത്. രണ്ട് ഭാഗങ്ങളുള്ള വീഡിയോയില്‍ ആദ്യ ഭാഗത്തില്‍ ഒരു കൂട്ടം മരങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ഒരു മരം മാത്രം ആടിയുലയുകയും പതുക്കെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറുന്നതായും കാണിച്ചു. രണ്ടാം ഭാഗത്ത്, ഒരു വീടിന് സമീപത്ത് നില്‍ക്കുന്ന ഒരു മരത്തിന്റെ താഴെ നിന്നുള്ള ദൃശ്യമാണ്. ഇതില്‍ മണ്ണിളക്കി മരം ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് സഞ്ചിരിക്കുന്നതായി കാണിക്കുന്നു. 

squatchwatch1 എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോടൊപ്പം ഇങ്ങനെ കുറിച്ചു, 'വൃക്ഷം തണലില്‍ നിന്ന് സൂര്യപ്രകാശത്തിലേക്ക് 'നടക്കുന്നു', അത് സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന ദിശയില്‍ വേരുകള്‍ ആഴ്ത്തുന്നു. തുടര്‍ന്ന് പഴയ വേരുകളെ വായുവിലേക്ക് ഉയര്‍ത്തി മരിക്കാന്‍ അനുവദിക്കുന്നു. ഈ പ്രക്രിയയ്ക്ക് കുറച്ച് വര്‍ഷങ്ങള്‍ എടുക്കുമെന്ന് ചിലര്‍ പറയുന്നു, അതേസമയം ഒരു പാലിയോബയോളജിസ്റ്റ് മരം പ്രതിദിനം രണ്ടോ മൂന്നോ സെന്റീമീറ്റര്‍ നീങ്ങുമെന്ന് ചൂണ്ടിക്കാണിക്കുന്നു.  വിത്തില്‍ നിന്ന് വിത്തിലേക്ക്, വനങ്ങള്‍ ഭൂഖണ്ഡങ്ങളിലൂടെ സഞ്ചരിച്ചു. പര്‍വതപാതകള്‍, ഒഴുകുന്ന നദികള്‍. വനങ്ങള്‍ പലപ്പോഴും ആശ്ചര്യപ്പെടുത്തുന്ന വേഗത്തില്‍ നീങ്ങിയതായി ഫോസില്‍ രേഖകള്‍ കാണിക്കുന്നു. പ്ലീസ്റ്റോസീന്‍ യുഗത്തിലെ അവസാനത്തെ ഹിമപാളികള്‍ പിന്‍വാങ്ങുമ്പോള്‍, ചില സ്പീഷീസുകള്‍ കാനഡയിലുടനീളം വടക്കുപടിഞ്ഞാറായി വര്‍ഷത്തില്‍ ഒരു മൈലോ അതിലധികമോ വേഗതയില്‍ സഞ്ചരിച്ചിരുന്നതായി കാണാം. ഇപ്പോള്‍, അത് വീണ്ടും സംഭവിക്കുന്നു. ലോകമെമ്പാടുമുള്ള, ശാസ്ത്രജ്ഞര്‍ മരങ്ങള്‍ ധ്രുവത്തിലേക്ക് മാറുന്നതും ബഹിരാകാശത്തേക്ക് വികസിക്കുന്നതും പുതിയതായി വളരുന്നതായും കണ്ടെത്തി.' വീഡിയോയ്‌ക്കൊപ്പമുള്ള വിവരണം കൂടിയായതോടെ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ വൈറലായി. നാല് ലക്ഷത്തിലേറെ പേര്‍ ഇതിനകം വീഡിയോ ലൈക്ക് ചെയ്തു. 

നിരവധി വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നെങ്കിലും മരങ്ങള്‍ വര്‍ഷങ്ങളെടുത്ത് വളരെ പതുക്കെയാണെങ്കിലും സഞ്ചരിക്കുമെന്ന ആശയത്തെ ഭൂരിപക്ഷം ആളുകളും പിന്തുണച്ചു. സ്ലോവാക് അക്കാദമി ഓഫ് സയന്‍സസിലെ ബ്രാറ്റിസ്ലാവയിലെ എര്‍ത്ത് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പാലിയോബയോളജിസ്റ്റായ പീറ്റര്‍ വര്‍സാന്‍സ്‌കി ഒരു അഭിമുഖത്തില്‍ ഈ പ്രതിഭാസം താന്‍ നേരിട്ട് കണ്ടതായി അവകാശപ്പെട്ടു. മണ്ണ് നശിക്കുമ്പോള്‍, മരങ്ങള്‍ പുതിയതും നീളമുള്ളതുമായ വേരുകള്‍ വളര്‍ത്തുന്നു, അത് കൂടുതല്‍ സ്ഥിരതയുള്ള നിലം തേടുകയും പലപ്പോഴും 20 മീറ്റര്‍ വരെ എത്തുകയും ചെയ്യുന്നുവെന്ന് വര്‍സാന്‍സ്‌കി പറയുന്നു. തുടര്‍ന്ന് വേരുകള്‍ പുതിയ മണ്ണില്‍ ഉറയ്ക്കുമ്പോള്‍ മരം അവിടെ വളരാന്‍ ആരംഭിക്കുന്നു. പിന്നാലെ പഴയ വേരുകള്‍ വായുവിലേക്ക് പതുക്കെ ഉയര്‍ത്തപ്പെടുന്നു. ഈ പ്രക്രിയ വൃക്ഷത്തിന്, മെച്ചപ്പെട്ട സൂര്യപ്രകാശവും ഉറച്ച നിലവുമുള്ള ഒരു പുതിയ സ്ഥലത്തേക്ക് മാറ്റുനും അനുവദിക്കുന്നു, കൂടുതല്‍ അനുകൂലമായ സാഹചര്യങ്ങളുണ്ടാകുമ്പോള്‍ കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് ഈ പ്രക്രിയയ്ക്ക് പൂര്‍ത്തിയാകുന്നു. എന്നാല്‍, 2012 ലെ ലൈവ് സയന്‍സ് ലേഖനം അനുസരിച്ച്, മിക്ക ശാസ്ത്രജ്ഞരും മരങ്ങള്‍ക്ക് ഇത്തരത്തില്‍ നടന്ന് മാറാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ല. മരങ്ങള്‍ക്ക് സ്വന്തമായി ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നീങ്ങാന്‍ കഴിയില്ലെന്നും അതിന് ബാഹ്യഇടപെടല്‍ ആവശ്യമാണെന്നുമാണ് പൊതുവിശ്വാസം. 

Related Posts

0 Comments

Leave a reply